ഷെയ്ഖ് മുഹമ്മദ് അന്വേഷിച്ച ആ അധ്യാപിക ഇതാ; ശബ്ദം തിരിച്ചറിഞ്ഞ് സോഷ്യൽ മീഡിയ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്വേഷിച്ച അധ്യാപികയെ കണ്ടെത്തി. അൽഐൻ അൽ ആലിയ സ്കൂളിലെ കൗൺസിലർ ഷെയ്ഖ അൽ നുഐമി. ഷെയ്ഖയോട് വിദ്യാർഥികള്‍ക്കും മറ്റ് അധ്യാപകർക്കും നിറയെ സ്നേഹമാണ്. ഷെയ്ഖയുടെ ട്വിറ്റർ ഫോളോവേഴ്സാണ് ഇവരെ തിരിച്ചറിഞ്ഞ് മറുപടി നൽകിയത്. 

സ്കൂളിലെ പ്രവേശന കവാടത്തിൽ കുട്ടികളെ സ്വീകരിക്കുന്ന ഷെയ്ഖയുടെ വിഡിയോ സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ അധ്യാപിക ആരാണെന്ന് തിരക്കി ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ ഇതേ വിഡിയോ പങ്കുവെച്ചിരുന്നു. 

'സ്നേഹം െകാണ്ട് കുഞ്ഞുങ്ങളെ കീഴടക്കുന്ന അധ്യാപിക. കുഞ്ഞുമക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച്, ആശ്ലേഷിച്ച്, കുശലം പറഞ്ഞ് സ്കൂളിലേക്ക് സ്വീകരിക്കുന്ന സ്ത്രീശബ്ദം. ഈ അധ്യാപിക ഏത് സ്കൂളിലെയാണ് എന്നാണ് ഷെയ്ഖ് അന്വേഷിച്ചത്. ’ 

സ്കൂളിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് അധ്യാപിക രാവിലെ കുട്ടികളെ സ്വീകരിക്കുന്നതാണ് വിഡിയോ. ഇതിൽ അവരുടെ മുഖം കാണിക്കാതെ ശബ്ദം മാത്രമേയുള്ളൂ. 'സന്തോഷമുള്ള സുപ്രഭാതം, പുഞ്ചിരിയുടെ പ്രഭാതം' എന്നൊക്കെ കുട്ടികളും അധ്യാപികയും പറയുന്നുണ്ട്. 

ചിരിക്കാത്ത കുട്ടികളോട് എന്താണ് കുഞ്ഞേ, ചിരിക്കൂ...സന്തോഷിക്കൂ, എനിക്കത് കാണണം എന്നു പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നു. ഒരു കൊച്ചുകൂട്ടുകാരി താൻ മൈലാഞ്ചിയിട്ടു എന്ന് പറഞ്ഞു കൈ നീട്ടി കാണിക്കുമ്പോൾ, ഒാ, ആണോ എന്ന് ചോദിച്ച് അവരും സന്തോഷിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നു.

തന്റെ വിഡിയോ വൈറലായതറിഞ്ഞ ഷെയ്ഖ അൽ നുഐമി എല്ലാവർക്കും നന്ദി അറിയിച്ചു. വിഡിയോ എല്ലാവർക്കും ഇഷ്ടമായതിൽ ആത്മാർഥമായ നന്ദി. ഇൗ അഭിനന്ദനം എനിക്കെന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും പുതിയ തലമുറയെ നല്ലവരായി വാർത്തെടുക്കാനും പ്രചോദനം നൽകുമെന്നും അവർ പറഞ്ഞു.