സഹിഷ്ണുതയ്ക്ക് ആഹ്വാനവുമായി അബുദാബി; 18 ആരാധനാലയങ്ങൾക്ക് കൂടി അംഗീകാരം

അബുദാബിയിൽ വിവിധ മതക്കാരുടെ പതിനെട്ടു ആരാധനാലയങ്ങൾക്കു കൂടി സർക്കാർ അംഗീകാരം നൽകുന്നു. നിലവിൽ പ്രവർത്തിക്കുന്ന, ഇസ്ളാം ഇതര ആരാധനാലയങ്ങൾക്കാണ് ലൈസൻസ് നൽകുന്നത്. സഹിഷ്ണുതാ വർഷാചരണത്തിൻറെ ഭാഗമായാണ് തീരുമാനം.

സഹിഷ്ണുതയ്ക്ക് ആഹ്വാനമെന്ന പ്രമേയത്തിലാണ് പതിനെട്ടു ഇസ്ളാം ഇതര ആരാധനാലയങ്ങൾക്കു സർക്കാർ അംഗീകാരം നൽകുന്നത്. ക്രൈസ്തവ ദേവാലയം, ക്ഷേത്രം, ഗുരുദ്വാര തുടങ്ങിയ ആരാധനാലയങ്ങൾക്കു ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ ലൈസൻസ് നൽകും. നേരത്തേ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്കു നിയമപ്രകാരം അംഗീകാരം നൽകിയിരുന്നില്ലെന്നും പ്രവർത്തനാനുമതി മാത്രമായിരുന്നു നൽകിയിരുന്നതെന്നും സാമൂഹിക വികസന വകുപ്പ് വ്യക്തമാക്കി.

യുഎഇയിലുള്ള വിവിധ മതസ്ഥർക്ക് ആചാരമനുസരിച്ച് ജീവിക്കാനും പ്രാർഥിക്കാനുമുള്ള അംഗീകൃത അനുമതിയാണ് ഇതിലൂടെ ലഭ്യമാകുന്നത്. ഈ മാസം 22ന് എമിറേറ്റ്സ് പാലസില്‍ നടക്കുന്ന ചടങ്ങിൽ മത,സാമൂഹിക,സാംസ്കാരിക,വ്യാവസായിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സ്വകാര്യ, പൊതുമേഖലകളിൽ ആരാധനാലയം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നവർ സാമൂഹിക വികസന വിഭാഗവുമായി ബന്ധപ്പെടണമെന്ന് ഡി.സി.ഡിയിലെ സാമൂഹിക, വിനോദ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ സുൽത്താൻ അൽ ദാഹിരി പറഞ്ഞു.