കൂട്ടുകാരിയെ കൊന്ന് നാൽവർസംഘം, ബുദ്ധി അവളുടേത്, പക്ഷെ കുടുക്കി വിഡിയോ

അബുദാബിയിൽ കൂട്ടുകാരിയായ യുവതിയെ അബുദാബിയിൽ കൊലപ്പെടുത്തിയ ഏഷ്യൻ യുവതിയും നാല് പുരുഷ സഹായികളും ഉൾപ്പെട്ട കേസ് കോടതിയിൽ. കൊല്ലപ്പെട്ട യുവതിയ്ക്കൊപ്പം താമസിക്കുന്ന ഏഷ്യൻ സ്വദേശിനിയായ സ്ത്രീയാണ് കൃത്യം ആസൂത്രണം ചെയ്തത്. ഇവർ ഇതിനായി നാലു പുരുഷൻമാരുടെ സംഘത്തെ പ്രത്യേകം ഏർപ്പാടു ചെയ്യുകയും ചെയ്തുവെന്ന് എമിറാത്ത് അൽ യോം റിപ്പോർട്ട് ചെയ്തു. 

സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന യുവതി ഇതിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് കൃത്യം ആസൂത്രണം ചെയ്തത് എന്നാണ് റിപ്പോർട്ട്. ഒപ്പം താമസിക്കുന്ന യുവതിയെ കൊലപ്പെടുത്തി അവരുടെ കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളും സ്വന്തമാക്കുകയായിരുന്നു പദ്ധതി. ഇതിനായി യുവതി ഉറങ്ങുന്ന സമയത്ത് കൃത്യം ചെയ്യാൻ ഏൽപ്പിച്ച പുരുഷൻമാരെ ഫ്ലാറ്റിലേക്ക് കൊണ്ടുവരികയായിരുന്നു. യുവതി ഗാഢനിദ്രയിൽ ആയിരുന്ന സമയത്ത് റൂംമേറ്റ് ഫ്ലാറ്റിന്റെ വാതിൽ തുറന്നിടുകയും ഇതുവഴി പ്രതികൾ അകത്ത് കടക്കുകയും ചെയ്തു.

പെട്ടെന്ന് യുവതി ഞെട്ടി ഉണർന്നപ്പോൾ, താൻ സിഐഡി വിഭാഗത്തിൽനിന്നു വരികയാണെന്നും ഐഡി കാർഡ് കാണിക്കണമെന്നും നാലു പുരുഷൻമാരിൽ ഒരാൾ ആവശ്യപ്പെട്ടു. എന്നാൽ, യുവതിക്ക് സംശയം തോന്നി. ബഹളം വയ്ക്കാൻ ഒരുങ്ങുന്നതിന് മുൻപ് പ്രതികൾ യുവതിയുടെ വായ് മൂടി. സാരി ഉപയോഗിച്ച് കയ്യും കാലും കെട്ടുകയും വായ് മൂടിക്കെട്ടുകയും ചെയ്തു. പിന്നീട്, ഒരു തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. 

യുവതി അവിടെ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും സംഘം തട്ടിയെടുക്കുകയും വീതിച്ചെടുക്കുകയും ചെയ്തു. ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഒരു ജ്വല്ലറിയിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്തു. സംഭവത്തിൽ ഏറെ നിർണായകമായത് പ്രതികളിൽ ഒരാൾ ഫോണിൽ എടുത്ത വിഡിയോ ആണ്. യുവതിയെ ബന്ദിക്കുന്നതും ഭയന്നിരിക്കുന്ന യുവതിയുടെ മുഖവുമെല്ലാം ഈ വിഡിയോയിൽ പതിഞ്ഞിരുന്നു. യുവതിയെ കൊല്ലുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്പരം സംസാരിക്കുന്നതും ഈ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. നാലാമത്തെ പ്രതിയുടെ അഭിഭാഷകന്റെ വാദം കേൾക്കുന്നതിനായി കേസ് വീണ്ടും മറ്റൊരു ദിവസം പരിഗണിക്കും.