ദുബായ് പൊലീസ് വേഷം മാറി; യുവതിയെ ഹോട്ടലിലെത്തിച്ച് കുടുക്കി; തടവ്, നാടുകടത്തല്‍

പെൺവാണിഭവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മുറിയിലെത്തിയ പാക്കിസ്ഥാനി യുവതിയെ ദുബായ് പൊലീസ് സ്റ്റിങ് ഓപ്പറേഷനില്‍ പിടികൂടിയ കേസിൽ ശിക്ഷ വിധിച്ചു. 36കാരിയെ ആറു മാസം തടവിനാണ് ദുബായ് പ്രാഥമിക കോടതി ശിക്ഷിച്ചത്. കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും ഉത്തരവിൽ വ്യക്തമാക്കി. വിധിക്കെതിരെ യുവതിക്ക് 15 ദിവസത്തിനുള്ളിൽ അപ്പീൽ കോടതിയെ സമീപിക്കാം.  

നൈഫ് മേഖലയിൽ സ്ത്രീ വേശ്യാവൃത്തി നടത്തുന്നതായി വിവരം ലഭിച്ച പൊലീസ് ചാരന്‍, ആവശ്യക്കാരൻ എന്ന രീതിയില്‍ ഇവരെ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് സംഭവം. പിടിയിലായ യുവതി ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

2000 ദിർഹം പ്രതിഫലം വാഗ്ദാനം ചെയ്തു. പറഞ്ഞ സമയത്ത് തന്നെ ഇവര്‍ ടാക്‌സിയില്‍ ഹോട്ടലിലെത്തി. പണം വാങ്ങിയ ശേഷം മുറിയിലേക്ക് പോയി വസ്ത്രം മാറുന്ന സമയത്ത് വനിതാ പൊലീസ് എത്തി യുവതിയെ പിടികൂടുകയായിരുന്നു. പൊലീസ് ചാരനില്‍നിന്നു വാങ്ങിയ പണം ഇവരില്‍നിന്ന് കണ്ടെടുത്തു. യുവതിയുടെ പ്രവർത്തിയെ സംബന്ധിച്ച വിവരം ലഭിച്ചിരുന്നുവെങ്കിലും ഇവരെ തെളിവോടെ പിടികൂടുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

പണത്തിനുവേണ്ടി ഏതാനും മാസമായി താന്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന യുവതി സമ്മതിച്ചു. ദുബായിലെ വിവിധ ഹോട്ടലുകളിൽ 400, 500 ദിർഹത്തിന് യുവതി ഈ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നുവെന്നും സമ്മതിച്ചു.