60 മീറ്റർ, 60 ചിത്രകാരന്മാർ, 3 മണിക്കൂർ; യുഎഇയിലെ ഏറ്റവും നീളമുള്ള പെയിന്റിങ് തയ്യാർ

യുഎഇയിലെ ഏറ്റവും നീളമുള്ള പെയിന്റിങ്ങുമായി ജലച്ചായോൽസവം സമാപിച്ചു. മൂന്നു മണിക്കൂർ കൊണ്ട് 60 മീറ്റർ നീളമുള്ള പെയിന്റിങ് യാഥാർഥ്യമാക്കിയത് 60 കലാകാരന്മാർ ചേര്‍ന്നാണ്. 

ദുബായിൽ നടന്ന പ്രഥമ വാട്ടർ കളർ ഫെസ്റ്റിവലിലായിരുന്നു ഹാപ്പിനസ് ഇൻ വാട്ടർ കളർ എന്ന ആകർഷകമായ പെയിന്റിങ് തയ്യാറാക്കിയത്.  എെഡബ്ല്യുഎസ് സ്ഥാപകനും പ്രസിഡന്റുമായ അതനൂർ ദോഗൻ, വൈസ് പ്രസി‍ഡന്റ് അമിത് കപൂർ, അൽവാറോ കസ്റ്റഗ്നറ്റ് തുടങ്ങിയവരടക്കം 50 രാജ്യാന്തര പ്രശസ്ത ജലച്ചായ ചിത്രകാരന്മാർ അണിനിരന്നു.  

ഷെയ്ഖ് മുഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ജലച്ചായോൽസവം. തുർക്കി സ്ഥാനപതി, കോൺസൽ ജനറൽ, ഇന്ത്യൻ കോൺസുലേറ്റ് ചാൻസറി കോൺസൽ തുടങ്ങിയവർ സംബന്ധിച്ചു. സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ കോൺസൽ ജനറൽ അർസാഫ് എഫ്. ഫിർമാൻ മുഖ്യാതിഥിയായിരുന്നു. രക്ഷാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമി പെയിൻ്റിങ്ങുകളുടെ ആദ്യ വിൽപനയും നടത്തി. എെഡബ്ല്യുഎസ് യുഎഇ കൺട്രി മേധാവി മൃൺമയി സെബാസ്റ്റ്യൻ സംബന്ധിച്ചു. ഷാർജ, അബുദാബി, അൽഎെൻ എന്നിവിടങ്ങളിൽ പെയിന്റിങ് പര്യടനം നടത്തി.