റാസൽഖൈമ∙ ആത്മഹത്യയാണെന്ന് കരുതിയിരുന്ന ഏഷ്യൻ തൊഴിലാളിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. 24 മണിക്കൂറിനകം പ്രതി പൊലീസ് വലയിലുമായി. വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഏഷ്യൻ തൊഴിലാളിയുടെ മൃതദേഹം താമസ സ്ഥലത്തെ കിടക്കയിൽ കഴുത്തിൽ തുണിചുറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ചതാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. പിന്നീട് മൃതദേഹം ഫോറൻസിക് പരിശോധന നടത്തിയപ്പോൾ ശരീരത്തിൽ ഒട്ടേറെ മുറിവുകൾ കണ്ടെത്തി.
ഇതേ തുടർന്നായിരുന്നു പൊലീസ് അന്വേഷണം വഴിതിരിച്ചതെന്ന് റാക് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽ വാൻഅൽ നുഎമി പറഞ്ഞു. ലേബർ ക്യാംപിലെ തൊഴിലാളികളെ, പ്രത്യേകിച്ച് മരിച്ചയാളുടെ കൂടെ താമസിക്കുന്നവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തു. ഇതിൽ മൃതദേഹം ആദ്യമായി കണ്ട കൂടെ താമസിക്കുന്നയാളായ ഏഷ്യക്കാരനെ വൈകാതെ സിഎഡി അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. തുണികൊണ്ട് കഴുത്തുമുറുക്കിയായിരുന്നു കൊല. തുടർന്ന് ആത്മഹത്യ ചെയ്ത പോലെ കിടത്തി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ പ്രോസിക്യൂഷന് കൈമാറി. മരിച്ചയാളെയും പ്രതിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Advertisement