എറണാകുളം വടക്കൻ പറവൂരിൽ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യചെയ്തു. ലഹരിക്ക് അടിമയായിരുന്ന മകന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് പിതാവ് ദാരുണ കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ നാലു പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചു.
പറയകാട് സ്വദേശി പവനനാണ് മകൻ മനോജിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. മനോജ് ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പലതവണ ചികിൽസ നൽകിയെങ്കിലും ദുശീലങ്ങൾ ഉപേക്ഷിക്കാൻ മനോജ് തയാറായിരുന്നില്ല. ഇതേച്ചൊല്ലി അച്ഛനും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തിനൊടുവിൽ പവനൻ മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. പവനന്റെ ഭാര്യയും മൂത്ത മകനും ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു സംഭവങ്ങൾ. വിമുക്തഭടനാണ് പവനന്‍.