ഇത്തവണത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ ആദ്യസംഘം 24 സൗദിയിലെത്തും. 170000 തീർത്ഥാടരാണ് ഇക്കുറി ഇന്ത‌്യ്യിൽ നിന്ന് ഹജിനെത്തുന്നത്. ഒന്നേകാൽ ലക്ഷം പേർ ഇന്ത്യൻ ഹജ് കമ്മിറ്റി വഴിയും 45000 പേർ സ്വകാര്യ ഹജ് ഗ്രൂപ്പുകൾ മുഖേനയുമാണ് ഹജിനെത്തുക. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ ആദ്യസംഘം 24 ന് ഗോവയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മദീനയിലെത്തും.
ആദ്യദിനം എട്ട് വിമാനങ്ങളാണ് ഹാജിമാരുമായി ഇന്ത്യയിൽ നിന്നെത്തുക. ഓഗസ്റ്റ് ഏഴുമുതൽ ഇന്ത്യയിൽ നിന്ന് എത്തുന്ന ഹാജിമാർ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറങ്ങുക. ജിദ്ദയിലെത്തുന്നവർ ഹജിന് ശേഷമായിരിക്കും മദീന സന്ദർശനം നടത്തുക. സെപ്‌തംബർ ആറുമുതൽ ഒക്‌ടോബർ ആറുവരെയാണ് ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര.
എയർ ഇന്ത്യക്കൊപ്പം സൗദി എയർലൈൻസ്,ഫ്‌ളൈനാസ് വിമാനങ്ങളും ഹാജിമാർക്കായി സർവീസ് നടത്തും. ന്യൂനപക്ഷ മന്ത്രാലയവുമായും, ഇന്ത്യൻ ഹജ് കമ്മിറ്റിയുമായി സഹകരിച്ച് തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മദീനയിലെ മർക്കസിയയിൽ ഇന്ത്യൻ ഹാജിമാർക്ക് മുഴുവൻ താമസ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു.