ദുബായ്∙ ഒരേ കമ്പനിയിൽ ഒരേ ജോലിയിൽ നാലു പതിറ്റാണ്ടു കാലമെന്നത് ഒരു പ്രവാസിയുടെ ജീവിതത്തിൽ മഹാത്ഭുതം ആയിരിക്കാം. തൃശൂർ കുന്നംകുളം സ്വദേശി യു. വി സോമൻ എന്ന കൂട്ടുകാർക്കും പരിചയക്കാർക്കും പ്രിയപ്പെട്ട സോമേട്ടൻ 42 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്. ദുബായിലെ സ്പിന്നീസ് അൽസീർ ഗ്രൂപ്പ് കമ്പനികളുടെ പിആർഒ ആയി മാത്രമാണ് ഇക്കാലമത്രയും സേവനം ചെയ്തത്.
നാലു പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ദുബായ് അദ്ദേഹത്തിന് ഊഹിക്കാനേ കഴിയുന്നില്ല. അപൂർവമായ എയർ കണ്ടീഷൻ സൗകര്യങ്ങളും അംബര ചുംബികളായ മരുഭൂമിയും ഒട്ടകങ്ങളും മാത്രമായിരുന്ന ദുബൈയുടെ ഇന്നത്തെ ഓരോ വളർച്ചയും നേരിൽ കണ്ടു കൊണ്ടാണ് യാത്ര.
വിശാലമായ പാതകള്‍, ചീറിപ്പായുന്ന ആഡംബര വാഹനങ്ങള്‍, കറങ്ങിയിറങ്ങുന്ന പാലങ്ങള്‍, റോഡുകള്‍, റിങ്ങുകള്‍, റൗണ്ടുകള്‍, പൂന്തോട്ടങ്ങള്‍, വഴിയോരം വിടര്‍ന്നു നില്‍ക്കുന്ന നാനാവര്‍ണങ്ങളിലുള്ള പൂക്കള്‍, സ്ഥലപ്പേര് മാറുന്നതിനനുസരിച്ച് ഗാര്‍ഡനുകള്‍, സ്റ്റേഡിയങ്ങള്‍, പാര്‍ക്കുകള്‍, ഫയര്‍ സ്റ്റേഷനുകൾ, കോ ഓപറേറ്റീവ് സൊസൈറ്റികള്‍, പൊലീസ് സ്റ്റേഷന്‍, തിരിയുന്ന ദിക്കിലെല്ലാം മനോഹരമായ ബിൽഡിങ്ങുകൾ, പത്തും പന്ത്രണ്ടും വരികളുള്ള സ്ട്രീറ്റ് റോഡുകള്‍ ദുബായുടെ വികസനക്കുതിപ്പിന് നേർ സാക്ഷ്യമായി ജീവിച്ചു.
ഇക്കാലയളവിൽ വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് നാട്ടിൽ താമസിച്ചിട്ടുള്ളത്. മനുഷ്യ സ്നേഹത്തിനും ഉത്തമ സംസ്കാരം വളർത്തുന്നതിനും അറബ് സമൂഹം വിശിഷ്യാ യുഎഇ ഭരണ കൂടം ചെലുത്തുന്ന ശ്രദ്ധയും പ്രചോദനവും തന്നെ വളരെ ആകർഷിച്ചതായി സോമൻ പറയുന്നു. തൊഴിലാളികളുടെ വിസ സംബന്ധമായ ജോലികൾക്കായി ലേബർ , ഇമ്മിഗ്രേഷൻ, എമിറേറ്റ്സ് ഐഡി ഓഫിസുകളിലെ അറബ് പൗരന്മാരുടെ ഇടപെടലും സഹായവും നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. പഴയകാല ഇമ്മിഗ്രേഷൻ ഓഫിസർമാരിൽ പലരും സോമന്റെ ഉറ്റ സുഹൃത്തുക്കളുമാണ്.
ആയിരക്കണക്കിന് തൊഴിലാളികൾക്ക് വീസ സംബന്ധമായ സേവനങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും നീണ്ട കാലയളവിൽ അനധികൃതമായ ഒരിടപാടുകൾക്കും നിൽക്കേണ്ടി വന്നില്ലെന്ന ചാരിതാർഥ്യത്തോടെയാണ് മടക്കം. നാട്ടിലെത്തി കുടുംബവുമൊത്ത് വിശ്രമ ജീവിതം നയിക്കാനാണ് ഉദ്ദേശ്യം. മല്ലികയാണ് ഭാര്യ. ദുബായിൽ തന്നെ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന നിമിൽ, നിഖിൽ എന്നിവർ മക്കളാണ്.