റിയാദ് : തലസ്ഥാന നഗരിയുടെ ഹൃദയമെന്ന് വിശേഷിപ്പിക്കുന്ന മലയാളീ കേന്ദ്രമായ ബത്ഹയിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ നൂറിലധികം കടകള്‍ അഗ്നിക്കിരയായി. ആർക്കും പരുക്കില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.
ഇന്നലെ( ചൊവ്വ) മഗ്‌രിബ് നമസ്‌കാരത്തിന് തൊട്ടു മുമ്പാണ് തീപ്പിടിത്തമുണ്ടായത്. ഇഫ്താർ സമയത്ത് നഗരത്തിൽ തിരക്കില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.കെട്ടിടത്തിലെ ഹോട്ടലില്‍ നോമ്പു തുറക്കാനെത്തിയവരെ ഉടന്‍ ഒഴിപ്പിച്ചു. ബത്ഹയിലെ പ്രധാന പാതയോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കച്ചവട കേന്ദ്രത്തില്‍ നിരവധി ജനറല്‍ സര്‍വീസ് സെന്ററുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളുമാണുള്ളത്. മലയാളികളും ബംഗ്ലാദേശ് സ്വദേശിയുമാണ് ജീവനക്കാരില്‍ ഭൂരിഭാഗവും. പ്രവേശന കവാടത്തിനടുത്താണ് ആദ്യം തീ കണ്ടത്.
പിന്നീട് പടര്‍ന്ന് പിടിക്കുകയായിരുന്നു. ബത്ഹയിലേക്കുള്ള വാഹന ഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം ഏർപെടുത്തിയതിനാൽ ഏറെ നേരം നഗര കേന്ദ്രം നിശ്ചലമായി . സിവില്‍ ഡിഫന്‍സ് ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ആളപായമൊന്നും ഉണ്ടായിട്ടില്ല. മിക്ക കടകളിലും പെരുന്നാൾ പ്രമാണിച്ച് വസ്‌ത്രങ്ങളുടെയും മറ്റും വൻ ശേഖരം തന്നെയുണ്ടായിരുന്നു .ലക്ഷക്കണക്കിന് റിയാലിന്റെ സാധനങ്ങൾ കത്തിയമർന്നു. വേനൽചൂടും തീ ആളിപ്പടരുന്നതിന് ആക്കം കൂട്ടി.