കുവൈത്തില്‍ വിദേശികളിൽനിന്ന് ഈടാക്കുന്ന ആരോഗ്യ ഇൻഷുറൻസ് ഫീസ് 2020 വരെ നിലവിലുള്ള നിരക്ക് തുടരും. 50 ദിനാറാണ് നിലവിൽ പ്രതിവർഷ ഫീസ്. വിദേശികൾക്ക് ചികിത്സാ സൌകര്യം ഒരുക്കുന്നതിനുള്ള ഹെൽത്ത് ഇൻഷുറൻസ് ആശുപത്രികളുടെ നിർമാണം പൂർത്തീകരിച്ചതിനുശേഷം മാത്രം വർധിപ്പിച്ച നിരക്ക് ഈടാക്കിയാല്‍ മതിയെന്ന ധാരണയെ തുടര്‍ന്നാണിത്. ഇൻഷുറൻസ് എന്ന പേരിലാകും നിർദിഷ്ട ആശുപത്രികൾ അറിയപ്പെടുക. 2018 ആദ്യപാദത്തിൽ രണ്ട് ഹെൽത്ത് സെന്‍ററുകൾ പ്രവര്‍ത്തനം ആരംഭിക്കും.
തുടർന്ന് ജഹ്‌റയിലും അഹമ്മദിയിലും 600 കിടക്കകളോട് കുടിയ രണ്ട് ആശുപത്രികൾ പണിയും. അടുത്ത ഘട്ടത്തിൽ മൂന്ന് ഹെൽത്ത് സെന്‍ററുകളും പിന്നീട് അഞ്ച് ഹെൽത്ത് സെന്‍ററുകളും സ്ഥാപിക്കും. സർക്കാറിൽനിന്നോ സ്വകാര്യമേഖലയിൽ നിന്നോ വിലക്കെടുക്കുന്നതോ വാടകയ്ക്കെടുക്കുന്നതോ ആകും ഹെൽത്ത് സെന്‍ററുകൾ. രാജ്യത്ത് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 18 ലക്ഷത്തോളം വിദേശികൾക്ക് പ്രയോജനം ചെയ്യുന്നതാകും ഇവയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ ആശുപത്രികൾ പൂർത്തിയാകുന്നതോടെ സർക്കാർ ആശുപത്രികൾ സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടും.