അയൽരാജ്യങ്ങളുമായുള്ള അടുപ്പം സുദൃഢമാക്കുന്നതിന്‍റെ പ്രാധാന്യം ഉദ്‌ബോധിപ്പിച്ച് യുഎഇയിലെയും കുവൈത്തിലെയും പള്ളികളിൽ ഖുതുബ. ഖത്തര്‍ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിലാണ് പതിവ് വിഷയങ്ങളിൽ നിന്നും തെന്നിമാറി ഇമാമുമാര്‍ ആനുകാലിക സാഹചര്യങ്ങളിലേക്ക് വിശ്വാസികളുടെ ശ്രദ്ധ ക്ഷണിച്ചത്.
അയൽവാസികളോടുള്ള നല്ല സമീപനം മനുഷ്യത്വത്തിന്‍റെയും മഹത്തായ ഇസ്‌ലാമിക സംസ്കാരത്തിന്‍റെയും അറബ് സംസ്കൃതിയുടെയും സവിശേഷതയാണ്. അവരുടെ അവകാശങ്ങളും അതിരുകളും സംരക്ഷിക്കലും കരാറുകൾ പാലിക്കലും സുരക്ഷിത ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് പ്രവാചക വചനം ഉദ്ധരിച്ച് ഇമാമുമാർ ചൂണ്ടിക്കാട്ടി. വ്യക്തികളായാലും രാജ്യമായാലും അയൽവാസികളെ അപമാനിക്കുന്നത് അല്ലാഹു വിലക്കിയിട്ടുണ്ട്. അയൽപക്ക ബന്ധം തകർക്കുംവിധത്തിൽ അവരുടെ സ്വാകാര്യതകളിലേക്ക് നുഴഞ്ഞു കയറുകയോ ഉടമാവകാശത്തിൽ കൈകടത്തുകയോ രഹസ്യം ചോർത്താൻ ചാരവ്യത്തി നടത്തുകയോ ചെയ്യരുത്.
പവിത്രമായ അയൽപക്ക ബന്ധം നിലനിൽക്കാൻ ഉടമ്പടികൾ ലംഘിക്കാതിരിക്കൽ അനിവാര്യമാണെന്നും ഖത്തീബുമാർ ഊന്നിപ്പറഞ്ഞു. പക്വമായ ഭരണനേതൃത്വം കൊണ്ട് അനുഗ്രഹിക്കപ്പെട്ട നാടാണിത്. സർവ മനുഷ്യർക്കും നന്മ വരുത്തുന്നതാണ് നാടിന്‍റെ സമീപനം. അതിനായി എല്ലാ ഗൾഫ് രാജ്യങ്ങളോടും സഹകരിക്കുകയും ഊഷ്മള ബന്ധം നിലനിർത്തുകയും ചെയ്യുന്നു. രാജ്യത്തെ സ്വദേശികളും വിദേശികളും ഒരുറച്ച കെട്ടിടം പോലെ ഭരണ നേതൃത്വത്തിന് കൂടെ ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് ഇമാമുമാർ പ്രസംഗം അവസാനിപ്പിച്ചത്.