മസ്‌കത്ത്∙ അയല്‍രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഖത്തറിനെ സഹായിക്കാനായി ഒമാന്‍ എയറിന്റെ ദോഹ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാൻ ഒമാന്‍ തീരുമാനിച്ചു. ഖത്തറില്‍ നിന്നുള്ള സര്‍വ്വീസുകള്‍ വിവിധ വിമാന കമ്പനികള്‍ അവസാനിപ്പിച്ച സാഹചര്യത്തിലാണിത്. ഇന്ന് മുതല്‍ ഈ മാസം 14 വരെയാണ് അധിക സര്‍വ്വീസുകള്‍ നടത്തുകയെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കി. വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് മസ്‌കത്ത് വഴി പോകുന്നതിന് ഇതിലൂടെ അവസരം ഒരുങ്ങും.
സൗദിയും യുഎഇയും ബഹ്റൈനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള വ്യോമ അതിര്‍ത്തികള്‍ അടച്ച സാഹചര്യത്തിലാണ് ഒമാന്റെ നീക്കങ്ങള്‍. ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകള്‍ക്കും ഇനി ഒമാന്‍ 'ടച്ച്' ഉണ്ടാകും. ഇതുവരെ യു എ ഇ വ്യോമാതിര്‍ത്തി കടന്ന് അറബിക്കടലിനു മുകളിലൂടെ സഞ്ചരിച്ചിരുന്ന വിമാനങ്ങള്‍ ഇനി ഒമാന്റെ അതിര്‍ത്തിയായ അറേബ്യന്‍ കടലിന് മുകളിലൂടെ സഞ്ചരിച്ച് ഇറാന്‍ വഴി പാകിസ്ഥാന്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് പറക്കും.
ചൊവ്വാഴ്ച ദോഹയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ ഒമാന്‍ എയര്‍ മസ്‌കത്ത് വഴിയാണ് സൗദിയില്‍ എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ മുതലാണ് വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ ഒമാന്‍ എയറില്‍ മസ്‌കത്തില്‍ എത്തിച്ചു തുടങ്ങിയത്. ഇത്തരം യാത്രക്കാര്‍ക്ക് വിമാനത്തില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.ഖത്തര്‍ എയര്‍വേസ് അധികൃതരുടെ ആവശ്യത്തെ തുടര്‍ന്നാണ് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ യാത്രക്കായി അനുവദിച്ചതെന്ന് ഒമാന്‍ എയര്‍ വിശദീകരിച്ചു.
പാകിസ്ഥാനില്‍ നിന്നുള്ള 500 തീര്‍ഥാടകരെ മസ്‌കത്ത് വഴി സൗദിയിലെത്തിക്കുമെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിമാനങ്ങളുടെ മടക്ക യാത്രയില്‍ സൗദിയില്‍ കുടുങ്ങിക്കിടന്ന ഖത്തര്‍ എയര്‍വേസ് യാത്രക്കാരെ മസ്‌കത്തില്‍ എത്തിക്കുകയായിരുന്നു. സൗദി സമയം ചൊവ്വാഴ്ച വൈകുന്നേരം നാലിനും രാത്രി പത്തിനും പതിനൊന്നിനുമാണ് വിമാനങ്ങള്‍ മസ്‌കത്തിലേക്ക് പുറപ്പെട്ടതെന്ന് ഖത്തര്‍ എയര്‍വേസ് ട്വീറ്റ് ചെയ്തു.
Advertisement