സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാൻ മൂന്നാഴ്ച്ച മാത്രം അവശേഷിക്കെ നിയമ ലംഘകർക്ക് അവസാന താക്കീതുമായി അധികൃതർ. ഇഖാമ, വീസ നിയമലംഘകർക്ക് ശിക്ഷാ നടപടികൾക്ക് വിധേയമാകാതെ നാടണയാനുള്ള അവസാന അവസരമായാണ് ഈ പൊതുമാപ്പിനെ അധികൃതർ വിശേഷിപ്പിച്ചിരിക്കുന്നത്. അനധികൃതമായി സൗദിയിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസ്സി ആവർത്തിച്ചു. കാലാവധിയുള്ള പാസ്‌പോർട്ടോ മറ്റു രേഖകളോ ഇല്ലാത്ത 28356 ഇന്ത്യക്കാർ ഇതുവരെ ഔട്ട് പാസിനായി എംബസിയെ സമീപിച്ചിട്ടുണ്ട്.
ഇവരിൽ 27855 പേർ ഔട്ട് പാസ് നേടി എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. ബാക്കിയുള്ള അപേക്ഷകർക്ക് എത്രയും പെട്ടെന്ന് ഔട്ട് പാസ് നൽകും.എത്ര ഇന്ത്യൻ പൗരന്മാർ ഇതുവരെ എക്‌സിറ്റ് നേടിയെന്നത് ഔദ്യോഗികമായി ലഭ്യമല്ല. കാലാവധിയുള്ള പാസ്‌പോർട് കൈവശമുള്ളവർ ഔട്ട് പാസ് അപേക്ഷകരുടെ 30 ശതമാനത്തോളം വരുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ 35000 ത്തിലധികം ഇന്ത്യക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി എക്‌സിറ്റ് നേടിയിട്ടുണ്ടാവുമെന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്.