കുവൈത്തില്‍ വാണിജ്യസ്ഥാപനങ്ങളിൽ പുതുക്കിയ വൈദ്യുതിനിരക്ക് പ്രാബല്യത്തിലായി. താമസ കെട്ടിടങ്ങളുടെ നിരക്ക് വര്‍ധന ഓഗസ്റ്റ് 22ന് നിലവില്‍വരും. കഴിഞ്ഞ വർഷം ഏപ്രിലിൽ സർക്കാർ അംഗീകരിച്ച തീരുമാനപ്രകാരമുള്ളതാണ് നിരക്ക് വർധന.
വാണിജ്യമേഖലയിൽ യൂണിറ്റിന് രണ്ടു ഫിൽസില്‍നിന്ന് അഞ്ചു ഫില്‍സാക്കിയാണ് വര്‍ധിപ്പിച്ചത്. 25 ഫിൽസ് വര്‍ധിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും എംപിമാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അഞ്ചു ഫിൽസാക്കി ചുരുക്കുകയായിരുന്നു. ഓഗസ്റ്റ് 22 മുതല്‍ വിദേശികള്‍ താമസിക്കുന്ന വാടക കെട്ടിടങ്ങളിലെ വൈദ്യുതി നിരക്കും വര്‍ധിക്കും. മേയ് 21വരെ ഉപയോഗിച്ച വൈദ്യുതിക്ക് പഴയ നിരക്കാണ് ഈടാക്കുക. 50 വർഷത്തിനുശേഷം ഇതാദ്യമായാണ് കുവൈത്തില്‍ വൈദ്യുതി നിരക്കിൽ വർധന ഏർപ്പെടുത്തുന്നത്. വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും ഉപഭോഗം കുറക്കുന്നതിന് ഉപഭോക്താക്കളെ പ്രേരിപ്പികുകയാണ് ലക്ഷ്യം. എന്നാല്‍ സ്വദേശി ഭവനങ്ങൾക്ക് നിരക്ക് വർധന ഇല്ല. എങ്കിലും ജലവൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായുള്ള ബോധവല്‍കരണം ശക്തമാക്കും.