ബ്രേക്കിനിടെ ഷൈന്‍ വെറുതെ കളിച്ച സ്റ്റെപ്പ്; പീറ്റര്‍ ഗേ അല്ല; ബൈസെക്ഷ്വൽ: അമല്‍

തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഭീഷ്മപര്‍വ്വം ചിത്രത്തിലെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഡയലോഗുകളും, പാട്ടുകളും നൃത്തരംഗങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളും ട്രെന്‍ഡിങ് ലിസ്റ്റിലാണ്. ചിത്രത്തിലെ രസകരമായ രംഗമായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ ഡാന്‍സ് സ്റ്റെപ്പ് പഠിപ്പിക്കുന്ന സീന്‍. ഇത് ഷൈന്‍ തന്നെ കയ്യില്‍ നിന്നെടുത്തിട്ട രംഗമാണെന്ന് സംവിധായകന്‍ അമല്‍ നീരദ് പറയുന്നു. 

‘ഷൈനിന്റെ വൈറലായ സ്റ്റെപ്പ് അദ്ദേഹത്തിന്റെതന്നെ കൊറിയോഗ്രഫിയാണ്. ആദ്യത്തെ ആക്‌ഷൻ സീൻ ഷൂട്ട് ചെയ്ത സമയത്താണ് ഇൗ പാട്ട് സുഷിൻ ചെയ്ത് അയയ്ക്കുന്നത്. ബോൾട്ട് സെറ്റ് ചെയ്യാൻ ധാരാളം സമയമെടുക്കുമെന്നതിനാൽ ബ്രേക്ക് ടൈമിൽ ഇൗ പാട്ട് സ്പീക്കറിൽ ഇട്ടു. അതു കേട്ട് ഷൈൻ വെറുതെ കളിച്ചൊരു സ്റ്റെപ്പാണിത്. അതു കണ്ടപ്പോൾത്തന്നെ ഇതെനിക്കു വേണം എന്ന് ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. ഷൈനിന്റെ കഥാപാത്രം ഒരു സ്വവർഗാനുരാഗിയാണെന്ന തരത്തിൽ പല ചർച്ചകളും കേട്ടു. സ്വവർഗാനുരാഗിയെക്കാൾ കൂടുതൽ അയാൾ ഒരു ബൈസെക്‌ഷ്വൽ ആയിരിക്കാം. ആ ഒരു ആംഗിളിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.’ അമൽ മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

‘ഞാൻ തമാശയായി എല്ലാവരോടും പറയുന്ന ഒരു കാര്യമുണ്ട്. ‘ഇൗ സിനിമയിൽ മറ്റെല്ലാവരെയും എൺപതുകളിലേക്ക് ആക്കുകയാണ് ചെയ്തത്. പക്ഷേ ഷൈൻ എൺപതുകളിലാണ് ജീവിക്കുന്നതുതന്നെ’. ഷൈനെ അറിയാവുന്നവർക്ക് അതറിയാം. പീറ്റർ എന്ന കഥാപാത്രം അദ്ദേഹം ചെയ്താൽ തകർപ്പനായിരിക്കും എന്നു എനിക്ക് വിശ്വാസമുണ്ടായിരുന്നു. സിനിമയുടെ ഷൂട്ട് ആരംഭിച്ച അന്നു മുതൽ ഇന്നു വരെ അത്രയേറെ പാഷനോടെയാണ് അദ്ദേഹം അതിനെ സമീപിച്ചിരിക്കുന്നത്. രാവിലെ സെറ്റിൽ വന്ന് കോസ്റ്റ്യൂംസ് ധരിച്ചു കഴിഞ്ഞാൽ പിന്നെ ഇരിക്കുക പോലുമില്ല. ഡ്രസ്സിൽ ചുളിവ് വീഴുമെന്ന് പേടിച്ചാണ് ഇരിക്കാത്തത്. പാന്റ്സിന്റെ ഫോൾ ഒക്കെ നേരേ വരാനായി മൂന്നോ നാലോ അണ്ടർവെയർ വരെ ധരിച്ചാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഇതൊന്നും ആരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടല്ല. ഒരു സീനിൽ തന്റെ ഭാഗം കഴിഞ്ഞാൽ ഷൈൻ പോകില്ല. മറ്റു താരങ്ങളുടെ ക്ലോസ് ഒക്കെ എടുക്കുമ്പോൾ അവർക്ക് കൃത്യമായ റിയാക്‌ഷൻ കൊടുക്കാൻ വേണ്ടി അവിടെത്തന്നെയിരിക്കും. ഒരു സെക്കൻഡ് പോലും കലർപ്പില്ലാതെ, നൂറു ശതമാനം സമർപ്പണത്തോടെയാണ് ഷൈൻ ഇൗ സിനിമയിൽ പ്രവർത്തിച്ചിരിക്കുന്നത്.’ അമൽ പറഞ്ഞു. 

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം