3 പേരുമായി ബന്ധം, കല്യാണ വാഗ്ദാനം; ഒടുവിൽ ജീവനൊടുക്കി ശ്രാവണി

 നടി ശ്രാവണി കൊണ്ടപ്പള്ളിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നടനും നിർമാതാവും ഉൾപ്പെടെ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള മൂന്നു പേരെ ചുറ്റിപ്പറ്റി പ്രചരിക്കുന്നത് പല കഥകൾ. ശ്രാവണിയുമായി പല ഘട്ടങ്ങളിൽ ബന്ധത്തിലായിരുന്ന ഇവർ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയിരുന്നതായുംപൊലീസ് പറഞ്ഞു. 26 കാരിയായ നടി സെപ്റ്റംബർ എട്ടിനാണു ജീവനൊടുക്കിയത്‌.

ആത്മഹത്യാപ്രേരണാ കുറ്റത്തിനാണു ടിവി നടൻ അമ്പാട്ടി ദേവരാജ റെഡ്ഡി (24), സ്ഥലക്കച്ചവടക്കാരൻ മംഗമുത്തുല സായ് കൃഷ്ണ റെഡ്ഡി (28), ടോളിവുഡ് നിർമാതാവ് ഗുമ്മകൊണ്ട അശോക് റെഡ്ഡി എന്നിവരെ കസ്റ്റഡിയിലെടുത്തത്. ആന്ധ്രപ്രദേശിലെ കാക്കിനട സ്വദേശിയായ ശ്രാവണി എട്ട് വർഷം മുമ്പാണു ടിവി സീരിയലുകളിൽ അഭിനയിക്കാൻ ഹൈദരാബാദിലെത്തിയത്. ജനകീയ പരമ്പരകളായ ‘മനസു മമത’, ‘മൗനരാഗം’ തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടു.ദേവരാജ റെഡ്ഡിയുമായാണ് അവസാനമായി ശ്രാവണി സംസാരിച്ചത്. പ്രതികളായ മൂന്ന് പേരും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായി ഈ സംഭാഷണത്തിൽ ശ്രാവണി ആരോപിച്ചതായി പൊലീസ് പറഞ്ഞു. മൂന്ന് പ്രതികളുമായി പല സമയങ്ങളിൽ നടിക്ക് അടുപ്പമുണ്ടായിരുന്നെന്നും മൂവരും വിവാഹം കഴിക്കുമെന്നു വാഗ്ദാനം നൽകിയിട്ടുണ്ടെന്നും ജോയിന്റ് പൊലീസ് കമ്മിഷണർ എ.ആർ.ശ്രീനിവാസ് മാധ്യമങ്ങളോടു പറഞ്ഞു.

മറ്റുള്ളവരുമായുള്ള ബന്ധങ്ങളെച്ചൊല്ലി മൂന്നു പേരും നടിയെ ഉപദ്രവിക്കുമായിരുന്നു.ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് ശ്രാവണി ദേവരാജ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. രാത്രി പത്തരയോടെ അത്താഴം കഴിഞ്ഞ് ഹോട്ടലിൽ നിന്ന് ഇറങ്ങാനൊരുങ്ങുമ്പോൾ സായ് കൃഷ്ണ റെഡ്ഡി വരികയും ദേവരാജ റെഡ്ഡിയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. വിഷയത്തിൽ ശ്രാവണി ഇടപെട്ടു. എന്നാൽ രംഗം ശാന്തമാക്കാൻ സാധിച്ചില്ല. സായ് കൃഷ്ണ റെഡ്ഡി ശ്രാവണിയെ അടിക്കുകയും നിർബന്ധിച്ച് ഒരു ഓട്ടോയിൽ കയറ്റി വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തു. . ഹൈദരാബാദിലെ മധുര നഗറിലെ അപ്പാർട്ട്മെന്റിന്റെ കുളിമുറിയിൽ ശ്രാവണിയെ പിന്നീടു മരിച്ച നിലയിൽ കണ്ട‌െത്തിയതായി പൊലീസ് വിശദീകരിച്ചു.