‘ലാല്‍ സാറിന്റെ കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുന്നത് എന്‍റെ സാഫല്യം’; ആന്റണി പറയുന്നു

ഡ്രൈവറായാണ് ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എന്നാൽ ഇന്ന് മോഹൻലാൽ എന്ന മഹാനടന്റെ എല്ലാമെല്ലാമാണ് ആന്റണി. അദ്ദേഹത്തിന്റെ ഒരു കുടുംബാംഗത്തെ പോലെ. അറുപതാം വയസ്സിലേക്ക് തന്റെ പ്രിയപ്പെട്ട ലാൽ സാർ കടക്കുമ്പോൾ ആന്റണിക്ക് പറയാനുള്ളത് ഇതാണ്. 

‘എനിക്കു ചുറ്റുമുള്ളതെല്ലാം വേണ്ടെന്നുവയ്ക്കേണ്ടി വന്നാലും ലാൽ സാർ വരുമ്പോൾ കാറിന്റെ ഡോർ തുറന്നു പിടിച്ചുകൊടുക്കുന്നതാണ് എന്റെ സാഫല്യം. ലാൽ സാർ മാത്രമല്ല, ആ കുടുംബത്തിനു മുഴുവനും വേണ്ടി ജോലി ചെയ്യുന്നതാണ് എന്റെ ജീവിതം. അതിലപ്പുറത്തേക്ക് ആന്റണി ഇല്ല. ഈ പ്രതിസന്ധിയിൽ കോടിക്കണക്കിനു രൂപ സിനിമയിൽ നിക്ഷേപിച്ച ഒരാളാണു ഞാൻ. ഉറക്കം വരാത്ത സമയമായിരുന്നു. ‘ആന്റണി പേടിക്കേണ്ട’ എന്ന് ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു. അതിനു ശേഷം ഒരു പ്രശ്നവുമില്ലാതെ ഞാനുറങ്ങുന്നു. ആന്റണി ആരാണെന്ന് ഒരു വേദിയിൽ പത്രക്കാർ ചോദിച്ചപ്പോൾ ലാൽ സാർ പറഞ്ഞു, ജീവിതാവസാനം വരെ എന്റെ കൂടെ നടക്കുന്ന ഒരാളാണെന്ന്. അതിലും വലിയ സന്തോഷം വേറെയുണ്ടാകുമോ?’