അവര്‍ തുക്ക്‌ഡെ തുക്ക്‌ഡെ ഗാങ്; ദീപികയ്ക്ക് വേണമെങ്കില്‍ പോകാം: ‍‍‍‍ഞാന്‍ പോകില്ല: കങ്കണ

വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജെഎന്‍യുവില്‍ എത്തിയ ദീപിക പദുക്കോണിന്റെ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി നടി കങ്കണ റണൗട്ട്. ദീപികയ്ക്ക് വേണമെങ്കില്‍ ജെഎന്‍യുവില്‍ പോകാം. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. എന്നാല്‍ അങ്ങനെ ഒരിക്കലും താന്‍ പോകില്ലെന്ന് കങ്കണ പറഞ്ഞു. അവര്‍ തുക്ക്‌ഡെ തുക്ക്‌ഡെ ഗാങാണ്, അത്തരക്കാര്‍ക്ക് വേണ്ടി അണിനിരക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും കങ്കണ പറഞ്ഞു.

സ്വന്തം പ്രവര്‍ത്തിയെ കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് ഞാന്‍. അതുകൊണ്ട് തന്നെ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും, എന്നതിനെക്കുറിച്ച് മാത്രമെ എനിക്ക് സംസാരിക്കാന്‍ കഴിയൂ. ദീപിക ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതാകാം. മറ്റൊരാള്‍ ചെയ്യുന്നതിനെ കുറിച്ച് അഭിപ്രായം പറയേണ്ട കാര്യം തനിക്കില്ലെന്നും കങ്കണ പറഞ്ഞു.

 വിദ്യാര്‍ത്ഥി സമരക്കാരെ ബിജെപിയുടെ തുക്ക്‌ഡെ തുക്ക്‌ഡെ ഗാങ് എന്ന പ്രയോഗം കടമെടുത്താണ് നടി വിമര്‍ശിച്ചത്. എനിക്ക് അവര്‍ക്കൊപ്പം നില്‍ക്കാന്‍ താത്പര്യമില്ല. രാജ്യത്തെ വിഭജിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും കഴിയില്ല. ഒരു സൈനികന്‍ കൊല്ലപ്പെട്ടാല്‍ ആഘോഷിക്കുന്ന ആളുകളെ ശാക്തീകരിക്കാനോ അവര്‍ക്ക് അധികാരം നല്‍കുന്നതിനോടോ യോജിക്കാനോ തനിക്ക് കഴിയില്ലെന്നും അവര്‍ പറഞ്ഞു.