ചോദ്യംചെയ്യലില്‍ ദീപിക പൊട്ടിക്കരഞ്ഞെന്ന് റിപ്പോര്‍ട്ട്; ‘ഇമോഷനൽ കാർഡെ’ന്ന് എൻസിബി

ലഹരിക്കേസുമായി ബന്ധപ്പെട്ട നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ നടി ദീപിക പദുക്കോൺ പൊട്ടിക്കരഞ്ഞതായി േദശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചോദ്യം ചെയ്യലിനിടെ മൂന്ന് തവണ നടി കരഞ്ഞുവെന്ന് മാധ്യമങ്ങൾ വാർത്തകളിൽ പറയുന്നു. ‘ഇമോഷനൽ കാർഡ്’ ഇവിടെ ഉപയോഗിക്കരുതെന്ന് നടിയോട് എൻസിബി മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ചോദ്യം ചെയ്യലിൽ ദീപിക പദുക്കോണൊപ്പം ഇരിക്കാൻ ആവശ്യപ്പെട്ട് ഭർത്താവും നടനുമായ രൺവീർ സിങ് എൻസിബിക്ക് അപേക്ഷ നൽകിയിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു. ദീപികയ്ക്ക് സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യലില്‍ തന്നെയും പങ്കെടുപ്പിക്കണമെന്നറിയിച്ച് രൺവീർ അപേക്ഷ സമര്‍പ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകൾ തന്റേതാണെന്നു നടി സമ്മതിച്ചതായാണ് വിവരം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് യാതൊരു വിധ ചോദ്യങ്ങളും നടിക്കു നേരെ ഉണ്ടായില്ല. അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപികയെ വിട്ടയച്ചത്. ഗോവയിലെ ഷൂട്ടിങ് നിർത്തിവച്ചാണ് ദീപിക പദുകോൺ മുംബൈയിലേക്ക് തിരികെയെത്തിയത്.