ആ ഫോട്ടോയുടെ പിറവി; ആശയം സിദ്ദിഖിന്റേത്; കൂടിക്കാഴ്ച യാദൃച്ഛികമല്ല

മലയാളത്തിലെ യുവതാരങ്ങൾക്കും മോഹൻലാലിനൊപ്പമുള്ള മമ്മൂട്ടിയുടെ സെൽഫിയായിരുന്നു സമൂഹമാധ്യമങ്ങളിൽ തരംഗമായത്. എന്നാൽ ഇതെന്ത് പരിപാടിക്കു വേണ്ടി എടുത്തതാണെന്നായിരുന്നു ആരാധകരുടെ സംശയം. ആ സംശയത്തിന് ഉത്തരവുമായി നടൻ സിദ്ദിഖ് എത്തി. സിദ്ദിഖിന്റെ മനസിൽ ഉദിച്ചൊരു ആശയത്തിൽ നിന്നാണ് ആ ഫോട്ടോയുടെ പിറവി.

സിദ്ദിഖിന്റെ വാക്കുകൾ:

‘ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിൽ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവർത്തകരായ മമ്മൂക്ക, മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ചാക്കോച്ചൻ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..

ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങൾ പിരിഞ്ഞു...

വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതിൽ കൂടുതൽ കൂടുതൽ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവർക്കും ഇതുപോലെ ഇടക്കിടക്ക് സൗഹൃദപരമായ കൂടിച്ചേരലുകൾ ഉണ്ടാവണം എന്ന തീരുമാനത്തിൽ ഞങ്ങൾ പിരിഞ്ഞു.’

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ താരങ്ങൾ തമ്മിൽ ഒരുമിച്ചു കൂടുക സാധ്യമല്ല. അവിടെ നിന്നാണ് ഇങ്ങനെയൊരു ആശയം സിദ്ദിഖിന്റെ മനസിൽ തോന്നിയത്. സഹപ്രവർത്തകർക്കൊപ്പം ഒരു ഡിന്നർ. അങ്ങനെ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടിൽ താരരാജാക്കന്മാർക്കൊപ്പം യുവതാരങ്ങൾ ഒത്തുകൂടി.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സമയം പങ്കിടാൻ യുവതാരങ്ങൾക്ക് അവസരമൊരുക്കുകയായിരുന്നു സിദ്ദിഖിന്റെ ഉദേശം. വിദേശത്ത് അവധി ആഘോഷിക്കുന്നതിനാൽ പൃഥ്വിരാജ് വിട്ടുനിന്നു. ആസിഫ്, ടൊവീനോ ഷൂട്ടിങ് തിരക്കിലും. കളിയും ചിരിയുമായി ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരങ്ങൾ പിരിഞ്ഞത്.