‘മമ്മൂക്കയ്ക്ക് അവാർഡ് കൊടുക്കൂ’; പ്രഖ്യാപന ലൈവിനിടെ ‘പേരന്‍പി’നായി കമന്റുകൾ; പ്രതിഷേധം

66–ാമത് ദേശീയ പുരസ്കാര പ്രഖ്യപനം നടന്നിരിക്കുകയാണ്. മിചക്ക നടനായി ആയുഷ്മാൻ ഖുറാന്നയെയും വിക്കി കൗശലിനെയുമാണ് ജൂറി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ ട്വിറ്റർ, യൂട്യൂബ് പേജുകളിലെ കമന്റ് ബോക്സുകളിൽ നിറഞ്ഞത് മമ്മൂട്ടിയുടെ പേര്. പേരന്‍പിലെ പ്രകടനത്തിന് അവാർഡ് മമ്മൂട്ടിക്ക് നൽകുക എന്നാണ് അവാർഡ് പ്രഖ്യാപനം നടത്തിയപ്പോൾ മലയാളികൾ ആവശ്യപ്പെട്ടത്. മമ്മൂക്ക, നിങ്ങളാണ് ഞങ്ങളുടെ ഹൃദയത്തിലെ മികച്ച നടൻ, ഇതിൽ കൂടുതൽ ഒരു മനുഷ്യൻ എങ്ങനെ അഭിനയിച്ചു കാണിക്കും, അവാർഡ് ഫോർ മമ്മൂട്ടി തുടങ്ങി നീളുന്നു കമന്റുകൾ.

മമ്മൂട്ടിക്കായി കമന്റ്  പ്രവാഹം നടക്കുന്ന സമയത്താണ് ജോസഫ് സിനിമയിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രിക്കും പ്രത്യേക പരാമർശം  ജൂറി ചെയർമാൻ പ്രഖ്യാപിച്ചത് . ഇതോടെ കമന്റ്  ബോക്സിലെ ശൈലി മാറി ഞങ്ങൾ മലയാളികളെ പരിഗണിച്ചതിന് നന്ദിയെന്നായി തുടര്‍ കമന്‍റുകള്‍. 

അവിടെയും തീർന്നില്ല, വീണ്ടും  മികച്ച നടനായി വിക്കി കൗശലിനെയും ആയുഷ്‍മാൻ ഖുറാനയും പ്രഖ്യാപിച്ചതോടെ ആരാധകർ ബഹളമായി. അവാർഡ് ഞങ്ങൾ ബഹിഷ്കരിക്കുന്നു, മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാർഡ് വേണ്ട, അങ്ങനെ കമന്റ് ബോക്സിൽ നിറയുകയാണ് ആരാധകരുടെ പ്രതിഷേധം.