കാമുകനെ തല്ലുന്ന ആലിയക്ക് കയ്യടി; കബീർ സിങ്ങിന് വിമർശനം; തുണച്ച് കുറിപ്പ്

തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡി മലയാളത്തിലും ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കബീർ സിങ്ങ് 200 കോടി ക്ലബ്ബും കഴിഞ്ഞ് കുതിക്കുകയാണ്. ബോക്സോഫീസില്‍ വലിയ വിജയമായെങ്കിലും ചിത്രത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഗുരുതരമായ വിമർശനങ്ങൾ ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. ചിത്രം വിഷലിപ്തമായ പുരുഷത്വത്തെ ആഘോഷിക്കുന്നുവെന്നും സ്ത്രീവിരുദ്ധമായ നിരവധി രംഗങ്ങൾ സിനിമയിലുണ്ടെന്നുമാണ് വിമർശനം. 

കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ ന്യായീകരിച്ചും വിമർശകരെ ആക്ഷേപിച്ചും സംവിധായകൻ സന്ദീപ് റെഡ്ഡി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. പരസ്പരം തല്ലാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ നിങ്ങൾ യഥാർഥ പ്രണയത്തിലല്ല എന്നായിരുന്നു സന്ദീപ് പറഞ്ഞത്. 

ഇപ്പോഴിതാ സന്ദീപിനെയും കബീർ സിങ്ങായെത്തിയ ഷാഹിദ് കപൂറിനെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണയുടെ സഹോദരി രംഗോലി ചന്ദേൽ. ഗല്ലി ബോയ് എന്ന ചിത്രത്തിലെ ആലിയയുടെ സഫീന എന്ന കഥാപാത്രത്തെ വിമർശിക്കാത്തവരാണ് കബീർ സിങ്ങിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇതിന് പിന്നിലെ ചേതോവികാരം മനസ്സിലാകുന്നില്ലെന്നായിരുന്നു രംഗോലിയുടെ ട്വീറ്റ്. 

''കബീർ സിങ്ങിനെ വിമർശിക്കുന്നത് ജോലിയില്ലാത്ത വിവരമില്ലാത്ത സ്ത്രീപക്ഷവാദികളാണ്. അവർക്ക് സഫീനയിൽ യാതൊരു കുഴപ്പവും കണ്ടെത്താൻ സാധിച്ചിട്ടില്ല. കാമുകൻ മറ്റൊരു സ്ത്രീക്കൊപ്പം കിടക്ക പങ്കിടുന്നത് കണ്ട സഫീന, കാമുകനോട് ഇതേക്കുറിച്ച് സംസാരിക്കുന്നതിന് പകരം കുപ്പി കൊണ്ട് ആ സ്ത്രീയുടെ തലയടിച്ച് പൊട്ടിക്കുന്നു. സഫീനയ്ക്ക് കയ്യടിക്കുന്നവർ കാമുകിയെ തല്ലുന്ന കബീർ‌ സിങ്ങിനെ സ്ത്രീവിരുദ്ധനാക്കുന്നു''- രംഗോലി ട്വീറ്റ് ചെയ്തു.