സാരിയുടുത്ത് വരാൻ പറഞ്ഞു; അവിടെയെത്തിയപ്പോൾ ചതി മനസ്സിലാക്കി: ശാലു

വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ അഭിനയിക്കാൻ സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നടി ശാലു ശ്യാമു. സംവിധായകന്റെ പേര് വെളിപ്പെടുത്താതെയാണ് ശാലുവിന്റെ ആരോപണം. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകൻ എന്നാണ് ശാലുവിന്റെ ആരോപണത്തിൽ പറയുന്നത്. 

''സിനിമയുടെ ഓഡീഷന് സാരി ധരിച്ച് വരാൻ എന്നോട് പറഞ്ഞു. മേൽവിലാസവും നൽകി. അയാളുടെ ഓഫീസിൽ വെച്ചാണ് ഓഡീഷൻ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്, അത് അയാളുടെ ഓഫീസ് അല്ലെന്നും വീടാണെന്നും. 

''സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അയാള്‍ എന്നോട് സംസാരിച്ചത്. ഇത് കേട്ടതോടെ ഞാൻ വിയർക്കാൻ തുടങ്ങി. പിന്നാലെ ബെഡ്റൂമിലേക്ക് പോകാമെന്നും അവിടെ എസി ഉണ്ടെന്നും അയാൾ പറഞ്ഞു. ചതി മനസ്സിലാക്കിയതോടെ അവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. 

''ഇതിന് തൊട്ടുപിന്നാലെ ശാലുവിന്റെ ഒരു വിഡിയോ ലീക്ക് ചെയ്തിരുന്നു. ഒരാൾക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണത്. വിഡിയോ പ്രചരിച്ചതോടെ ശാലുവിനെതിരെ അസഭ്യവർഷവുമായി ചിലർ രംഗത്തെത്തി. 

വിഡിയോ പുറത്തുവിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് ഭാവിജീവിതത്തെ ബാധിക്കുമെന്ന ഭയമുണ്ടെന്നും ശാലു പറഞ്ഞു. പരാതിപ്പെടാൻ പോകുന്നില്ലെന്നും ചെയ്ത തെറ്റ് ആ സംവിധായകൻ സമ്മതിക്കില്ലെന്നും ശാലു പറയുന്നു. 

തമിഴ് സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ശാലു. ശിവകാർത്തികേയൻ, നയൻതാര എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ ശാലു അഭിനയിച്ചിരുന്നു.