‘കൃഷ്ണ പ്രഭ, ഞാൻ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്കൂൾ തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ട്. ഞാൻ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായിപ്പോഴും എല്ലായിടത്തും എത്താൻ കഴിഞ്ഞോണം എന്നില്ല..’ മമ്മൂട്ടി പറഞ്ഞ ഇൗ വാക്കുകളോർത്ത് അദ്ദേഹം തന്നെ ചിരിച്ചുപോയിട്ടുണ്ടാകും. ചലച്ചിത്രതാരം കൃഷ്ണ പ്രഭയുടെ ജൈനിക കലാ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ ചിരിമരുന്ന്. തിരക്കുകൾക്കിടയിലും തന്റെ ഈ ചെറിയ ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും കൃഷ്ണ പ്രഭ പറഞ്ഞു.
വിളിക്കാതിരുന്നിട്ടും ഇങ്ങോട്ട് വിളിച്ചു ചോദിച്ചാണ് താനെത്തിയതെന്ന് കൃഷ്ണ പ്രഭയെ ട്രോളി മിമിക്രി കലാകാരനും നടനും സംവിധായകനുമായ രമേശ് പിഷാരടി. അതാണ് ചടങ്ങിൽ എത്താൻ വൈകിയത്. എന്നാലും മമ്മൂക്കയോട് വിളിച്ച് എല്ലാം നന്നായി ചെയ്യണമെന്ന് ഏൽപിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ ഉടനെ വിളിച്ച് എല്ലാം നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടാണ് ഇവിടുന്നു പോയതെന്നും പിഷാരടിയുടെ പതിവ് തമാശ. പിന്നെ മിമിക്രിക്ക് ക്ലാസെടുക്കാൻ ഇടയ്ക്ക് വരാമെന്ന് വാഗ്ദാനവും.
ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ, സംവിധായകൻ ആന്റണി സോണി, സംഗീത സംവിധായകൻ അഫ്സൽ യൂസഫ്, അരുൺ ഗോപി, ആര്യ, നടി മിയ, അമ്മ ജിമി ജോർജ്, ഷീലു ഏബ്രഹാം, അപർണ ബാലമുരളി, കലാമണ്ഡലം സുഗന്ധി തുടങ്ങിയവർ പങ്കെടുത്തു.