വഞ്ചനാക്കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്ക് പൊലീസ് ഉടൻ നോട്ടീസ് നൽകും. പരാതിക്കാരന്‍റെ മൊഴിയടക്കം രേഖപ്പെടുത്തിയ പൊലീസ് രേഖകൾ പരിശോധിച്ചു തുടങ്ങി. ഈയാഴ്ച തന്നെ സൗബിൻ അടക്കമുള്ള നിർമാതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നൽകുമെന്നാണ് വിവരം.
മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരായ കേസിൽ വസ്തുതാ പരിശോധനയാണ് നിലവിൽ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞദിവസം പരാതിക്കാരനായ സിറാജ് വലിയത്തറ ഹമീദിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരൻ സമർപ്പിച്ച കരാർ രേഖകളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. വസ്തുത പരിശോധന പൂർത്തിയായാൽ ഉടൻ നിർമാതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് മരട് പൊലീസിന്‍റെ തീരുമാനം. ഇതിനായി ഈയാഴ്ച തന്നെ നോട്ടീസ് നൽകും എന്നാണ് വിവരം. സിനിമയ്ക്കായി ഏഴു കോടി രൂപ നൽകിയെങ്കിലും മുടക്കുമുതലോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദിന്‍റെ പരാതി.
വിഷയത്തിൽ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസെടുത്തത്. സിനിമ നിർമിച്ച പറവ ഫിലിം കമ്പനിയുടെ പാർട്നേഴ്സായ ഷോൺ ആന്‍റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് കേസ്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളുടെ 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് നേരത്തെ കോടതി മരവിപ്പിച്ചിരുന്നു