ലൈംഗികാതിക്രമത്തിന് ഇരയായെന്ന് നടനും; ആരോപണം നിർമാതാവിനെതിരെ

താനും ലൈംഗികാതിക്രമത്തിന് ഇരയാണെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടൻ രാഹുൽരാജ് സിങ്ങ് രംഗത്ത്. തിരക്കഥാകൃത്തും നിര്‍മാതാവുമായ മുഷ്താഖ് ഷെയ്ഖിനെതിരെയാണ് ആരോപണം. മീ ടു വെളിപ്പെടുത്തലുമായി രംഗത്തു വരുന്ന ആദ്യത്തെ നടനാണ് രാഹുൽ രാജ്. ഇതുവരെ സ്ത്രീകൾ മാത്രമാണ് മീ ടു തുറന്നുപറച്ചിലുകൾ നടത്തിയിരുന്നത്. 

താൻ മോഡലിങ്ങ് ചെയ്തിരുന്ന സമയത്ത് മുഷ്താഖ് ഒരു അവസരം തന്നു. ബോളിവുഡിൽ അന്ന് വളരെ സ്വാധീനമുള്ളയാളാണ് മുഷ്താഖ്. ഷാരൂഖാ ഖാൻ, സൽമാൻ ഖാൻ, ഫറാ ഖാൻ, ഏക്താ കപൂർ എന്നിവരുമായെല്ലാം വളരെ അടുപ്പമുള്ള വ്യക്തിയുമായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് വളരെ നല്ല അവസരമായിരിക്കുമെന്ന് കരുതി. 

''എന്നാൽ ഓഫർ സ്വീകരിച്ചതിനു ശേഷം മുഷ്താഖ് തന്നെ പലപ്പോഴും ഫോണിൽ വിളിക്കാൻ തുടങ്ങി. ഒരു ദിവസം രാത്രി 11 മണിക്ക് അദ്ദേഹത്തിന്‍റെ ഒറ്റമുറി വീട്ടിലേക്ക് ക്ഷണിച്ചു. നീ ആസ്വദിക്കുന്ന ഒരു കാര്യം ചെയ്യാൻ പോകുകയാണെന്നു പറഞ്ഞു. ഞാൻ‌ പേടിച്ചു'', രാഹുൽ പറയുന്നു.

മുഷ്താഖിനോട് സഹകരിക്കാത്തതിനാൽ അവസരങ്ങൾ ഇല്ലാതായെന്ന് രാഹുൽ പറയുന്നു. മുഷ്താഖിന്‍റെ കൂടെ കിടക്കാൻ വിസമ്മതിച്ചതിനൽ ഒരു ടെലിവിഷൻ സീരിയലിലെ വേഷം നഷ്ടമായി. 3 മുതൽ 4 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന ആളാണ് താൻ. ഇപ്പോൾ സുഹൃത്തുക്കളോടും ആരാധകരോടും ഇക്കാര്യം പറയേണ്ട ബാധ്യതയുണ്ട്. 10 വര്‍ഷം മുൻപ് മാതാപിതാക്കളോട് ഇക്കാര്യം പറ‍ഞ്ഞിരുന്നുവെന്നും രാഹുൽ പറഞ്ഞു. 

എന്നാൽ ആരോപണത്തോട് മുഷ്താഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല.