ദിലീപിന്റെ ജാമ്യവിഷയത്തിൽ വാദപ്രതിവാദങ്ങളും ഏറെ ചർച്ചകളും നടക്കുന്നുണ്ട്. പിന്തുണച്ചും പഴിച്ചും നിരവധി പേർ പ്രതികരണ രംഗത്തുണ്ട്. എന്നാൽ തങ്ങൾക്ക് തങ്ങളുടേതായ നിലനിൽപ്പുണ്ടെന്ന് വ്യക്തമാക്കിയെത്തുകയാണ് ദിലീപ് ഫാൻസ് അസോസിയേഷൻ.
ഫാൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി റിയാസ് ഖാന് പറയാനുള്ളത്
‘ദിലീപേട്ടൻ ഈ വിഷയത്തിൽ കുറ്റക്കാരനല്ലെന്ന് ഞങ്ങൾ നൂറുശതമാനം വിശ്വസിക്കുന്നു. മരണംവരെയും ദിലീപേട്ടനൊപ്പം തന്നെ ഉണ്ടാകും. മെനഞ്ഞെടുത്ത തെളിവുകളുടേയും അദ്ദേഹത്തിനെതിരെ നടക്കുന്ന കള്ളപ്രചരണങ്ങളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിക്കപ്പെടുന്നത്. ഗൂഢാലോചന നടക്കുന്നത് ദിലീപിനെതിരെയാണ്. അത് ഘട്ടം ഘട്ടമായി പുരോഗമിക്കുകയാണ് ഈ ഗൂഡാലോചന. റിയാസ് ഖാൻ എന്ന ഞാനാണ് പൾസർ സുനി എന്നുപറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ ഞാനും ദിലീപേട്ടനും ഒരുമിച്ച് നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ചിരുന്നു. എങ്ങനെയും ദിലീപിന്റെ സഹചാരിയാണ് പൾസർ സുനിയെന്ന് സൃഷ്ടിക്കാനുള്ള ആദ്യ ഘട്ടമായിരുന്നു അത്. അത് പല രീതിയിൽ ഇപ്പോഴും തുടരുന്നു.
അമ്മയുടെ അനാസ്ഥ
അമ്മ സംഘടനയുടെ മുതിർന്ന താരങ്ങൾക്കൊപ്പം തോളോട് ചേർന്ന് നിന്ന് പ്രവർത്തിച്ച്, അവരുടെയൊക്കെ തന്നെ സഹതാരമാണ് ദിലീപേട്ടൻ. കേസ് എടുത്ത് അറസ്റ്റ് ചെയ്തപ്പോൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങി അദ്ദേഹത്തെ താരസംഘടനയിൽ നിന്നും പുറത്താക്കി. ഇപ്പോൾ അതിൽ പലർക്കും അറിയാം ദിലീപ് നിരപരാധിയാണെന്ന് എന്നാൽ അവരുടെ നിലപാട് തുറന്നു പറയാൻ ആരും തയാറല്ല. ഈ മൗനം കുറ്റകരമായ അനാസ്ഥ തന്നെയാണ്. പലരും ഇത് അവർക്ക് ലഭിച്ച അവസരമായി കണക്കാക്കുന്നു. അദ്ദേഹത്തെ ജയിലിൽ പോയി കാണണമെന്നോ ഇറക്കിക്കൊണ്ടു വരണമെന്നോ ഒന്നും പറയുന്നില്ല. പക്ഷേ സ്വന്തം നിലപാട് അമ്മയിലെ മുതിർന്ന സഹപ്രവർത്തകർ വ്യക്തമാക്കണം.
ദിലീപേട്ടന് എതിരെയാണ് പിആർ വർക്ക്
ദിലീപേട്ടൻ ജയിലിൽ പോയപ്പോൾ ഞങ്ങൾ ഫാൻസുകാർ കോടിക്കണക്കിന് രൂപ ചിലവാക്കി പി ആർ വർക്ക് ചെയ്തെന്നായിരുന്നു ആരോപണം. യഥാർഥത്തിൽ അങ്ങനെയൊരു സംഭവമില്ല. പി ആർ വർക്ക് നടക്കുന്നത് ദിലീപേട്ടനെതിരെയാണ്. ലിബർട്ടി ബഷീറിന്റെയും പ്രമുഖ പരസ്യ സംവിധായകന്റെയും കയ്യിൽ നിന്നും ലക്ഷങ്ങൾ വാങ്ങി പി ആർ വർക്ക് ചെയ്യുന്ന കാര്യങ്ങൾ വ്യക്തമായി അറിയാം. ബൈജു കൊട്ടാരക്കരയും ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥനും ലക്ഷങ്ങൾ വാങ്ങിയാണ് ചാനലുകളിൽ ദിലീപിനെതിരെ സംസാരിക്കാനെത്തുന്നത്.
കാവ്യയാണ് മാഡമെന്ന് പറയുന്നുണ്ടല്ലോ?
ഇത്രയും നാൾ പൊലീസിന്റെ കസ്റ്റഡിയിൽ ഇരുന്ന ഒരുപെരുംങ്കള്ളനാണ് പൾസർ സുനി. അവനെ പുറത്തുകൊണ്ടുവന്ന് ഓരോന്ന് പറയിപ്പിക്കുകയാണ്. ദിലീപേട്ടന്റെ കുടുംബത്തിനെതിരെ നടക്കുന്ന ഗൂഡാലോചനയാണെന്ന ആരോപണം ഇപ്പോൾ കൂടുതൽ ശക്തമാകുകയാണ്. വമ്പൻ സ്രാവുകൾ എന്ന് കുറേ പറഞ്ഞു നടന്നു. അതിനെപ്പറ്റി ഇപ്പോൾ മിണ്ടുന്നില്ല.
വിൻസെന്റിന് എന്തുകൊണ്ട് ജാമ്യം
പീഡിപ്പിക്കപ്പെട്ടുവെന്ന ഇര നേരിട്ട് പറഞ്ഞ കേസാണ് വിൻസെന്റ് എംഎൽഎക്കെതിരെ ഉണ്ടായിരുന്നത്. തെളിവുകളും ശക്തമായിരുന്നു. എന്നാൽ അദ്ദേഹത്തിന് ജാമ്യ.ം ലഭിച്ചു. ദിലീപ് താരമായതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അപ്പോൾ എം എൽ എയായ വിൻസെന്റ് ശക്തനല്ലേ? അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയില്ലേ. ദിലീപിനെതിരെ നേരിട്ട് കുറ്റകൃത്യത്തിനു പങ്കെടുത്തതായി യാതൊരു തെളിവുമില്ല. എന്നിട്ടും പൊലീസ് നിരത്തുന്നത് വ്യാജവാദങ്ങളാണ്. ജാമ്യം നിഷേധിക്കപ്പെടാൻ മാത്രമുള്ള വാദങ്ങൾ.
ഒന്നരകോടിയ്ക്ക് 10000 രൂപ അഡ്വാൻസ് കൊടുത്തു. അതും നാല് വർഷം മുമ്പ് കൊടുത്ത ക്വട്ടേഷൻ. ഒരേ ടവർ ലൊക്കേഷനിൽ മൊബൈൽ എത്തിയെന്ന് മറ്റൊരു വാദം. ഒരു ടവർ ലൊക്കേഷൻ 3 കിലോമീറ്റർ എങ്കിലും കാണും. അവിടെ വന്നുവെന്നതാണ് പ്രധാനമായ മറ്റൊരു തെളിവ്. വെറുതെ പൊട്ടി തകരാൻ പോകുന്ന തെളിവുകൾ പൊലീസ് ഉണ്ടാക്കുകയാണ്. ദിലീപ് എന്ന വ്യക്തിയെ ചുറ്റിപ്പറ്റി കേസ് അവസാനിപ്പിക്കാമെന്ന തത്രപ്പാടിലാണ് പൊലീസ്. ദിലീപേട്ടൻ തനിക്കെതിരെ ഗൂഢാലോചനയ്ക്ക് ഡിജിപിയുടെ കയ്യിൽ പരാതി നൽകിയിട്ടുണ്ട്. അതിനെതിരെ യാതൊരു അന്വേഷണവും നടക്കുന്നില്ല. പ്രധാന തെളിവായ ഫോൺ നശിപ്പിച്ചവർക്ക് വരെ ജാമ്യം കിട്ടി. വൈരാഗ്യബുദ്ധിയോടെ മനഃപൂർവം ദിലീപിനെ ജയിലിൽ അടച്ചിരിക്കുന്നുവെന്നാണ് ഞങ്ങൾ ഫാൻസുകാർ എല്ലാം വിശ്വസിക്കുന്നത്. അതിനാൽ എന്നും ദിലീപേട്ടന് ഒപ്പം തന്നെ ഉണ്ടാകുകയും ചെയ്യും.
എന്താകും രാമലീല
രാമലീല ദിലീപേട്ടൻ ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം റിലീസ് ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രൊഡ്യൂസറിന്റെ നിലപാട് ശരിയായി അറിഞ്ഞിട്ടില്ല. അദ്ദേഹത്തോടൊപ്പം ആഘോഷമായി ആ സിനിമ റിലീസ് ചെയ്യണം. അതൊരു വമ്പൻ ഹിറ്റ് ചിത്രമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.