നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദിലീപിന്റെ പുനർ വിവാഹശേഷമുള്ള ആദ്യ ഓണം ജയിയിലാകുമോ?. കഴിഞ്ഞ നവംബറിലാണ് സിനിമാലോകത്തെ മുഴുവൻ ഞെട്ടിച്ച് ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്യുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം കഴിഞ്ഞ് ഒൻപത് മാസം പിന്നിടുമ്പോൾ ദിലീപ് ജയിയിലാണ്.
ഓഗസ്റ്റ് 22നാണ് ദിലീപ് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. വാദപ്രതിവാദങ്ങൾ നീണ്ട കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക നാളെയാണ്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ അനുകൂലമായ വിധിയുണ്ടായില്ലെങ്കിൽ നടന്റെ ഓണം ജയിലിൽ തന്നെയാകാനാണ് സാധ്യത. ഇതിനിടെ കേസിലെ മുഖ്യപ്രതി പൾസർ സുനി വാക്കുമാറ്റിയതും കേസിൽ നിർണായകമാകുമെന്ന് സൂചനയുണ്ട്. നടി ആക്രമിച്ച കേസിൽ പ്രധാനഇടപെടലുകൾ നടത്തിയെന്ന് പറഞ്ഞിരുന്ന മാഡം നിരപരാധിയാണെന്ന് സുനി തന്നെ വെളിപ്പെടുത്തുകയുണ്ടായി. പള്‍സര്‍ സുനിയെ ഇനി ഓഗസ്റ്റ് 30 ന് മാത്രമേ കോടതിയില്‍ ഹാജരാക്കൂ എന്നാണ് വിവരം.
എന്നാൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞിരുന്നു. മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചതില്‍ എന്തൊക്കെ തെളിവുകള്‍ ഉണ്ടെന്നുളളതും വ്യക്തമല്ല. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്നും കെ.പി.സരോജത്തിന്റെ അഭ്യർത്ഥന. ദിലീപ് നിരപരാധി ആണെന്നും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മുന്‍വിധികളുടേയും സ്ഥാപിത താല്‍പര്യങ്ങളുടേയും ഇരയാണ് ദിലീപെന്നും അമ്മ ആരോപിക്കുന്നു.
അഡ്വ ബി രാമന്‍ പിള്ള വക്കാലത്ത് ഏറ്റെടുത്തതിന് ശേഷം ദിലീപ് ആരാധകരും പ്രതീക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്. എന്നാൽ മകൾ മീനാക്ഷിയുടെ കാര്യങ്ങളും പ്രതിസന്ധിയിലായ ദിലീപ് ചിത്രങ്ങളുടെ വിഷയങ്ങളും കോടതിയെ ബോധിപ്പിക്കാനാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ശ്രമിച്ചത്. ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് രാമലീലയുടെ റിലീസ് അനന്തമായി നീളുകയാണ്. ജാമ്യം ലഭിച്ചാൽ ചിത്രം റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകര്‍.