ഉണ്ണിമുകുന്ദൻ സന്തോഷത്തിലാണ്. കരിയറിലെ ഏറ്റവും നല്ല കാലത്തിലൂടെയാണ് ഉണ്ണി കടന്നുപോകുന്നത്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും വിജയക്കൊടി പാറിക്കാനുള്ള തയാറെടുപ്പിലാണ് ഉണ്ണിമുകുന്ദൻ. ഇറങ്ങിയ ചിത്രങ്ങളിലെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങൾ. ഉണ്ണിയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന കഥാപാത്രമാണ് ഹരികുമാർ സംവിധായകനായ ക്ലിന്റിലെ ജോസഫ്. ക്ലിന്റിനെക്കുറിച്ചു തെലുങ്കിലെ പുതിയ ചിത്രം ഭാഗ്മതിയെക്കുറിച്ചും ഉണ്ണിമുകുന്ദൻ സംസാരിക്കുന്നു.
ക്ലിന്റ് നൽകുന്ന പ്രതീക്ഷകൾ
ആദ്യമായിട്ടാണ് ഞാൻ രണ്ടുകാലഘട്ടങ്ങളിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കഥാപാത്രത്തിന്റെ തന്നെ മുപ്പത്തിയഞ്ചാമത്തെ വയസും എഴുപത്തിയഞ്ചാമത്തെ വയസും അവതരിപ്പിക്കാൻ സാധിച്ചത് ഭാഗ്യമാണെന്ന് കരുതുന്നു. ക്ലിന്റ് എന്ന അത്ഭുതബാലന്റെ അച്ഛൻ ജോസഥിനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. എന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോസഫ്. മികച്ച ഒരു ടീം തന്നെയാണ് ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്നത്. റിമകലിങ്കലാണ് ക്ലിന്റിന്റെ അമ്മയുടെ വേഷം ചെയ്യുന്നത്. ഇളയരാജ സർ വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എല്ലാത്തരം പ്രേക്ഷകരും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണത്. എല്ലാവർക്കും ഇഷ്ടമാകും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്,
ജോസഫ് ആകാൻ നടത്തിയ തയാറെടുപ്പുകൾ
ക്ലിന്റിന്റെ അച്ഛൻ ജോസഫുമായിട്ട് സംസാരിച്ചിരുന്നു. എങ്ങനെയാണ് അവർ മകനെ വളർത്തിയത്. മകന്റെ ചിത്രരചനാപാടവം വളർത്താൻ എന്തൊക്കെ പ്രോത്സാഹനം നടത്തി അതെല്ലാം ചോദിച്ചുമനസിലാക്കി. ഞാനും ജോസഫ് അങ്കിളുമായി കാഴ്ച്ചയിൽ സാമ്യം ഒന്നുമില്ല. സംവിധായകൻ ഹരികുമാറിന്റെ ഭാവനയിലുള്ള ജോസഫായിട്ടാണ് ഞാൻ എത്തുന്നത്.
മകന്റെ അകാലത്തിലുള്ള മരണത്തെ അവർ അതിജീവിച്ചത് എനിക്ക് വളരെ അത്ഭുതമായിട്ട് തോന്നി. സിനിമയിൽ ആ രംഗം അഭിനയിച്ചപ്പോൾ യഥാർഥത്തിൽ ഞാൻ കരഞ്ഞുപോയി. അത്രമാത്രം ആ കഥാപാത്രവുമായിട്ട് താദാത്മ്യം പ്രാപിച്ചിരുന്നു. ക്ലിന്റിന് അവർ കഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു.
മകന് വരയ്ക്കാൻ അച്ഛൻ തന്നെ മോഡലായിട്ടുണ്ട്. രാവണന്റെ വേഷത്തിലുമൊക്കെ അദ്ദേഹം മകന്റെ മുന്നിൽ നിന്നിട്ടുണ്ട്. ആ രംഗവുമൊക്കെ സിനിമയിലുണ്ട്. അദ്ദേഹം കെട്ടിയ അതേ രീതിയിലുള്ള രാവണവേഷം തന്നെയാണ് ഞാനും ചെയ്തത്. എന്നാൽ ആ പടങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ പലരും വിമർശിച്ചു. ഞാൻ ഏറെ ആത്മർഥതയോടെ ചെയ്തതുകൊണ്ട് വിമർശനങ്ങൾ വേദനിപ്പിച്ചിരുന്നു. കാര്യം അറിയാതെയാണ് പലരും വിമർശിച്ചത് അതുകൊണ്ട് ഫെയ്സ്ബുക്കിൽ ഞാൻ തന്നെ വിശദീകരണം നൽകിയിരുന്നു.
ക്ലിന്റ് നൽകുന്ന പാഠങ്ങൾ
ഇന്ന് ജീവിച്ചിരുന്നെങ്കിൽ ക്ലിന്റ് എന്ന ചിത്രകാരന് നാൽപതിനോടടുത്ത് പ്രായം കാണുമായിരുന്നു. ലോകത്തിലെ തന്നെ മികച്ച ചിത്രകാരന്മാരിൽ ഒരാളായി ക്ലിന്റ് മാറുമെന്നതിൽ യാതൊരു സംശയവുമില്ല. രണ്ടാമത്തെ വയസുമുതൽ ക്ലിന്റ് പടങ്ങൾ വരച്ചുതുടങ്ങിയതാണ്. ഗണപതിയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ വരയ്ക്കാൻ ക്ലിന്റിന് ഒരുപാട് ഇഷ്ടമായിരുന്നു. ക്ലിന്റിനേക്കാൾ ഏറെ എന്നെ പ്രചോദിപ്പിച്ചത് കുട്ടിയുടെ മാതാപിതാക്കളാണ്.
അഞ്ചാംവയസിൽ മകന് സ്കൂളിൽ പോകേണ്ട ചിത്രം വരച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ അതിന് അനുവദിച്ചവരാണ് ക്ലിന്റിന്റെ അച്ഛനും അമ്മയും. ഇന്നത്തെകാലത്ത് പോലും അങ്ങനെയാരും പറയാറില്ല. എൺപതുകളിലാണ് ക്ലിന്റ് ജീവിച്ചിരുന്നത്. ആ കാലത്ത് ഇങ്ങനെയൊരു തീരുമാനം അനുവദിച്ച ജോസഫ് അങ്കിളും ഭാര്യയും ഇന്നതെ തലമുറയ്ക്ക് ഒരു മാതൃകയാണ്.
മകന്റെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ അവരെക്കൊണ്ട് ആകുന്നതെല്ലാം അവർ ചെയ്തിട്ടുണ്ട്. ഇന്നും മകന് മരിച്ചു എന്ന് അവർ വിശ്വസിക്കുന്നില്ല. ചിത്രങ്ങളിലൂടെ ക്ലിന്റ് ജീവിക്കുന്നുണ്ട്. ക്ലിന്റിൽ അഭിനയിച്ചതിനുശേഷം കുട്ടികളെ വളർത്തേണ്ട രീതിയെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപാടുകളും മാറി.
തെലുങ്കിലേക്കുള്ള പ്രവേശനം
ബാഹുബലിയ്ക്ക് മുമ്പേ ഒപ്പിട്ട സിനിമയാണ് ഭാഗ്മതി. ബാഹുബലി കഴിഞ്ഞതോടെയാണ് സിനിമയ്ക്ക് ഇത്രയധികം ഹൈപ്പ് ഉണ്ടായത്. എന്റെ കെൽ 10, സ്റ്റൈൽ എന്നീ സിനിമകളാണ് തെലുങ്കിലേക്കുള്ള വഴിതുറന്നത്. അതോടൊപ്പം ജനതാഗാരേജിൽ ലാലേട്ടനൊപ്പം അഭിനയിച്ചതും തെലുങ്ക് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ കാരണമായി.
എല്ലാഅർഥത്തിലും തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന കഥാപാത്രമാണ് ഭാഗ്മതിയിലേത്. ശക്തി എന്നാണ് കഥാപാത്രത്തിന്റെ പേര്. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി ജനങ്ങൾക്ക് വേണ്ടി പോരാടുന്ന സൂപ്പർഹീറോ കഥാപാത്രമാണ്. തെലുങ്കിൽ ഇതുപോലെയൊരു അവസരം കിട്ടിയതിൽ സന്തോഷമുണ്ട്.
അനുഷ്കയ്ക്കൊപ്പമുള്ള ഭാഗ്മതിയെക്കുറിച്ച്
അനുഷ്കയെക്കുറിച്ച് ഒറ്റവരിയിൽ Humble, Simple, Powerful and Beautiful എന്ന് വിശേഷിപ്പിക്കാം. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴും വിനയം കൈവിടാതെയിരിക്കേണ്ടത് എങ്ങനെയാണെന്ന് അനുഷ്കയിൽ നിന്നും പഠിക്കാൻ സാധിച്ചു. സൗന്ദര്യംകൊണ്ടു മാത്രമല്ല പെരുമാറ്റം കൊണ്ടും ആഢ്യത്വമുള്ള വനിതയാണ് അനുഷ്ക.
തെലുങ്കിൽ പുതുമുഖമാണ് ഞാൻ, അവരാകട്ടെ അവിടുത്തെ സൂപ്പർതാരവും എന്നാൽ അതിന്റേതായ യാതൊരു ഭാവവും കാണിക്കാതെ മാന്യമായ രീതിയിലുള്ള പെരുമാറ്റമായിരുന്നു. ഏത് പ്രതികൂലസാഹചര്യത്തെയും ചിരിച്ചുകൊണ്ട് നേരിടാൻ അനുഷ്കയ്ക്ക് അറിയാം.
ബോളീവുഡിലേക്ക് പോകുമോ
ബോളീവുഡിലേക്ക് ഒരു എൻട്രി ആഗ്രഹമുണ്ട്. അവിടുന്ന് അവസരങ്ങളും വരുന്നുണ്ട്. ഭാഗ്യമുണ്ടെങ്കിൽ രണ്ടുവർഷത്തിനുള്ളിൽ എന്റെ ബോളീവുഡ് സിനിമ പുറത്തിറങ്ങും.