മികച്ച മലയാള ചലച്ചിത്രമായി തിരഞ്ഞെടുത്ത ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ സംവിധായകൻ ദിലീഷ് പോത്തനും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ സുരഭി ലക്ഷ്മിയും ക്ലാസ്മേറ്റ്സാണ്. ബിരുദാനന്തര ബിരുദത്തിന് ഒരേ ക്ലാസിൽ പഠിച്ചവരാണു ദേശീയ അംഗീകാരത്തിന് ഒന്നിച്ച് അർഹരായത് എന്നതാണു സവിശേഷത. ടുട്ടുമോൻ എന്നാണു ദിലീഷിനെ സഹപാഠികൾ വിളിക്കുന്നത്.
അതുപോലെതന്നെ സംവിധായകൻ സിദ്ധാർഥ് ശിവയും സുരഭിയും ഒരേ റിയാലിറ്റി ഷോയിലെ ജേതാക്കളാണ്. ഒരുമിച്ച് പഠിച്ചിട്ടുമുണ്ട്. അതിനാൽ തന്നെ അടുത്ത സുഹൃത്തുക്കളുമാണ്. എന്നാൽ ഇരുവരുടേയും സിനിമയിൽ ഇതുവരെ സുരഭിക്ക് ചാൻസ് ലഭിച്ചിട്ടില്ല, അതേക്കുറിച്ച് സുരഭി നേരെ ചൊവ്വേയിൽ പറയുന്നു.
ഒാരോ സിനിമയെടുക്കുമ്പോഴും ഇവർ വിളിക്കും, എന്നിട്ട് പറയും പുതിയ സിനിമ നാളെ തുടങ്ങും പതിവുപോലെ നിനക്ക് ഇതിൽ ചാൻസില്ലെന്ന്. ദിലീഷിനെ ടുട്ടുമോൻ എന്നാണ് വിളിക്കുന്നത്. കാലടി സർവകലാശായിൽ ഒരേ സമയം പഠിച്ചവരാണ് ഞങ്ങൾ.
മഹേഷിന്റെ പ്രതികാരം എടുക്കുന്നതിനു മുമ്പ് ടുട്ടുമോൻ വിളിച്ചിരുന്നു, പുതിയ സിനിമ എടുക്കുകയാണ്, നിനക്ക് റോളില്ലെന്ന് പറഞ്ഞു, അപ്പോൾ ഞാൻ പറഞ്ഞു, ആദ്യത്തെ ഒരു അഞ്ച് സിനിമാവരെ ഞാൻ ക്ഷമിക്കും. അതിന് ശേഷം വേഷം തന്നില്ലെങ്കിൽ എന്റെ സ്വഭാവം മാറുമെന്ന്, സുരഭി നേരെ ചൊവ്വേയിൽ പറഞ്ഞു.
അവർ പറയുന്നത് എന്റെ പ്രായം വച്ച് എന്നെ നായികയാക്കാനും പറ്റില്ല, ആരുടേയും അമ്മയാക്കാനും പറ്റില്ലെന്ന്. അതുകൊണ്ട് അവരുടെ സിനിമയിൽ എനിക്ക് റോളും കിട്ടാറില്ല, എന്നെങ്കിലും ചാൻസ് തരുമായിരിക്കും, മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയ സുരഭി പറഞ്ഞു.
നൂറ്റൊന്നുചോദ്യങ്ങൾ, കൊച്ചൗവ പൗലോ അയ്യപ്പ കൊയ് ലോ, സഖാവ്, എന്നീ ചിത്രങ്ങൾ സിദ്ധാർഥ് ശിവ സംവിധാനം ചെയ്തിട്ടുണ്ട്.