കാന്തലൂരിൽ നിറയെ പ്ലംസ് ഉണ്ടായി; പക്ഷേ മഴക്കാലം ചതിച്ചു: ദുരിതക്കയത്തിൽ കർഷകർ

മറയൂർ കാന്തല്ലൂർ മേഖലയിലെ പ്ലംസ് പഴക്കാലത്തെ മഴക്കാലം ചതിച്ചു.  പല ഇനത്തിലും രുചിയിലുമുള്ള പ്ലംസ് പഴങ്ങൾക്ക് കാലവർമെത്തിയതോടെ വിപണി ഇടിഞ്ഞു. പഴങ്ങൾ പെട്ടെന്ന് ചീഞ്ഞുപോകുന്നതും സംഭരിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതും കർഷകരെ പ്രതിസന്ധിയിലാക്കി.  

മറയൂരിലെ തൊട്ടങ്ങളിൽ ഇപ്പോൾ പ്ലംസ് കാലമാണ്. ചെറിയ നാടൻ പ്ലം മുതൽ വലുപ്പവും മധുരവും കൂടുതലുള്ള മംഗോ പ്ലംസ് വരെ നീളുന്ന പ്ലംസ് വൈവിദ്ധ്യം. ഫലസമൃദ്ധമായ മറയൂരിലെ തോട്ടങ്ങള്‍  ഒരു കാഴ്ച്ച തന്നെയാണ്. ഫലവൃക്ഷ തോട്ടങ്ങൾ കാണാനും പഴം വാങ്ങാനും സഞ്ചാരികളും എത്താറുണ്ട്. എന്നാൽ കനത്ത മഴ കർഷകർക്ക് വിനയായി. പ്ലംസുള്‍പ്പടെയുള്ള പഴങ്ങൾ പെട്ടെന്ന് ചീഞ്ഞു പോവുകയും, ജലാംശം കൂടി രുചി കുറയുകയും ചെയ്തു. വലിയ മംഗോ പ്ലംസിന്റെ  ഓരോ മരത്തിൽ നിന്നുമുള്ള ശരാശരി വിളവും കുറവാണെന്നു കർഷകർ പറയുന്നു.

നാടൻ പ്ലംസ് കിലോക്ക് 60 മുതൽ 80 രൂപ വരെയും, മംഗോ പ്ലംസിന് 80-100 രൂപ വരെയും കർഷകർക്ക് ലഭിക്കും. പഴത്തിന്റെ ഇനത്തിനും മധുരത്തിനും, വലുപ്പത്തിനുമനുസരിച്ചാണ് വില. വിറ്റ് പോകാത്ത പ്ലംസ് പഴങ്ങൾ കൊണ്ട് വൈൻ ഉണ്ടാക്കാനാണ് കർഷകരുടെ തീരുമാനം.