ആനപ്പുറമേറി വര്‍ണക്കുടകള്‍; തെക്കേഗോപുരനടയില്‍ വിസ്മയമായി കുടമാറ്റം

വടക്കുംനാഥന് മുന്നില്‍ തെക്കേഗോപുരനടയില്‍ കാഴ്ച വിസ്മയമൊരുക്കി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വര്‍ണാഭമായ കുടമാറ്റം പുരോഗമിക്കുന്നു. സ്പെഷല്‍ കുടകള്‍ അവതരിപ്പിച്ച് പാറമേക്കാവും തിരുവമ്പാടിയും. ആയിരത്തിയഞ്ഞൂറിലേറെ കുടകളാണ് ആനപ്പുറമേറുന്നത്. ഓരോ കുടകള്‍ മാറുമ്പോളും ജനസഞ്ചയത്തിന്റെ ആവേശവും വാനോളമുയരുകയാണ്. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിനു പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്.

വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് രാവിലെ 7.30 മുതൽ ഘടക പൂരങ്ങളുടെ വരവ് തുടങ്ങിയിരുന്നു. രാവിലെ ഏഴരയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലെത്തി. പിന്നാലെ പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, പൂക്കാട്ടിക്കര, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുക്കാവ്, അയ്യന്തോൾ, കുറ്റൂർ നെയ്തലക്കാവ് പൂരങ്ങൾ വടക്കുന്നാഥനെ വണങ്ങി. 11.30ന് പഴയനടക്കാവ് നടുവിൽമഠത്തിൽ മഠത്തിൽവരവ് പഞ്ചവാദ്യം ആരംഭിച്ചു. തിരുവമ്പാടി ക്ഷേത്രത്തിൽനിന്ന് 7ന് ആരംഭിച്ച എഴുന്നള്ളിപ്പ് പഴയനടക്കാവിലെ ബ്രഹ്മസ്വം മഠത്തിൽ ഇറക്കിയതിനു ശേഷമുള്ള എഴുന്നള്ളിപ്പാണിത്. തിരുവമ്പാടി കണ്ണന്റെ കോലത്തിൽ ഭഗവതിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരനും മറ്റു രണ്ടാനകളും നിരന്നു. 12.15ന് 15 ആനകളുമായി പുറത്തേക്ക് എഴുന്നള്ളുമ്പോഴും അകമ്പടിത്താളമുണ്ടായി. പിന്നെ പാണ്ടിമേളം. ഇതാണു വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറമേളയായി മാറിയത്. ഉച്ചയ്ക്ക് 3ന് നായ്ക്കനാലിൽനിന്ന് ആരംഭിച്ച തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിനു പുറത്ത് ശ്രീമൂലസ്ഥാനത്തു സമാപിച്ചു.

Thrissur Pooram; Kudamattom