ശൈലജയുടേത് നുണ ബോംബ്; അപമാനിക്കുന്ന രീതി യു‍ഡിഎഫ് സ്വീകരിക്കില്ല; സതീശന്‍

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ ഉന്നയിക്കുന്ന സൈബര്‍ ആക്രമണ പരാതി നുണ ബോംബെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു സ്ഥാനാര്‍ഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ല. 20 ദിവസം മുന്‍പ് ശൈലജ പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയും പൊലീസും എവിടെയായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന കട്ടിലില്‍ ക്യാമറവയ്ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കെ.കെ.രമ, ഉമ തോമസ് തുടങ്ങിയവരെ സിപിഎം നേതാക്കള്‍ പരസ്യമായി അപമാനിച്ചപ്പോള്‍ കെ.കെ ശൈലജ എവിടെയായിരുന്നുവെന്നും സതീശന്‍ ചോദ്യമുയര്‍ത്തി. എം.എം.മണി നാട്ടിലെങ്ങും നടന്ന് സ്ത്രീകളെ അപമാനിച്ചപ്പോഴും ആരെയും കണ്ടില്ലെന്നും പാനൂരിലെ ബോംബ് പൊട്ട് സിപിഎം ക്ഷീണിച്ചിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. 

കോവിഡ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ 1032 കോടിയുടെ അഴിമതി നടത്തിയ ആളാണ് ശൈലജയെന്നും കേരളം മുന്‍പന്തിയിലെന്ന് തെളിയിക്കാന്‍ കോവിഡ് മരണങ്ങള്‍ ഒളിപ്പിച്ചുവെന്നും ശൈലജയ്ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി വരെ പറഞ്ഞതാണെന്നും സതീശന്‍ വാദമുയര്‍ത്തി. 

Cyber assault complaint by KK Shailaja is fake; claims VD Satheesan