‘പ്രിന്‍സിപ്പല്‍നിയമനത്തിൽ മന്ത്രി ഇടപെട്ടു’; ആക്ഷേപവുമായി സേവ് യൂണിവേഴ്സിറ്റി സമിതി

യുജിസി അംഗീകൃത ജേര്‍ണലുകളില്‍ പ്രസിദ്ധീകരണങ്ങള്‍ ഇല്ലാത്തവരെയും പ്രിന്‍സിപ്പല്‍നിയമനത്തിന് പരിഗണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വാക്കാല്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി സമിതി. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും പി.എസ്.സിയും തടഞ്ഞവര്‍ക്കായി വീണ്ടും ഹിയറിങ് നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം ഉയരുന്നത്. എന്നാല്‍ ചട്ടപ്രകാരം ഇതു സാധ്യമല്ലെന്ന നിലപാടിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെന്നാണ് സൂചന. യുജിസി അംഗീകൃത ജേർണലുകളിൽ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ ഉള്ള അധ്യാപകരെ മാത്രമെ പ്രിന്‍സിപ്പല്‍ നിയമനത്തിന് പരിഗണിക്കാനാകൂ. 

മാർച്ച് മാസത്തിലാണ് പ്രിൻസിപ്പൽമാരുടെയും പ്രൊഫസർമാരുടെയും സ്ഥാനക്കയറ്റത്തനായി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷയായുള്ള വിദഗ്ധസമിതി, യോഗ്യത പരിശോധനയും ഇൻറർവ്യൂവും നടത്തിയത്. പ്രിൻസിപ്പൽ തസ്തികയ്ക്ക് 103 പേർ അപേക്ഷിച്ചു, ഇതില്‍ നിന്ന് 43 പേരെയെ തിരഞ്ഞടുത്തുള്ളൂ. മറ്റുള്ളവര്‍ യുജിസി പറഞ്ഞിട്ടുള്ള യോഗ്യതകളില്ലാത്തതിനാലാണ് ഒഴിവാേക്കപ്പെട്ടത്. ജേര്‍ണലുകളില്‍ പ്രസിദ്ധീകരണങ്ങളില്ല എന്ന കാരണത്താൽ മാറ്റി നിറുത്തപ്പെട്ടവര്‍ക്കായി ഒന്നുകൂടി ഹിയറിംങ് നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടതായതാണ് സേവ്യൂണിവേഴ്സിറ്റി സമിതി ആരോപിക്കുന്നത്.  അധ്യയന വർഷം ആരംഭിച്ചിട്ട് അഞ്ചു മാസമായിട്ടും 66 സർക്കാർ കോളേജുകളിൽ ഇപ്പോഴും സ്ഥിരം പ്രിന്‍സിപ്പല്‍മാരില്ല. യോഗ്യത പട്ടികയിൽ അധ്യാപക സംഘടനാ പ്രതിനിധികള്‍ക്ക്  കടന്നുകൂടുവാൻ കഴിയാത്തതുകൊണ്ട് അവര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയോഗ്യത നേടിയ 43 പേരുടെ നിയമനം പോലും തടയുകയാണെന്നും പരാതിയുണ്ട്. 

Save University Forum against Minister R Bindhu