പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചില്ല; ഉന്നതപഠനം വഴിമുട്ടിച്ച് വാഴ്സിറ്റി

കണ്ണൂർ സർവകലാശാലയുടെ അനാസ്ഥ മൂലം തുടർ പഠനം പ്രതിസന്ധിയിലായി കാസർകോട് സ്വദേശിനി സി നിഖില. പുനർമൂല്യനിർണയത്തിന് നൽകിയ ബിബിഎ ന്യൂമറിക്കൽ സ്കിൽസ് പരീക്ഷാഫലം 65 ദിവസമായിട്ടും പ്രസിദ്ധീകരിച്ചില്ല.  ഐ ഐ ടി ധൻബാദിൽ എംബിഎ പ്രവേശനം ലഭിച്ച നിഖിലയ്ക്ക്  ഉടൻ പരീക്ഷഫലം സമർപ്പിച്ചില്ലെങ്കിൽ തുടർപഠനം സാധ്യമാകില്ല.

പഠിച്ച് ജോലി നേടി കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് താങ്ങാകണം.  നല്ലൊരു വീട് വേണം. കഷ്ടപ്പാടുകൾ മാറി സന്തോഷത്തോടെ ജീവിക്കണം. നിരവധി സ്വപ്നങ്ങൾ കണ്ടാണ് കാസർകോഡ് കാഞ്ഞെങ്ങാട് സ്വദേശി സി നിഖില എന്ന ആദിവാസി വിദ്യാർഥിനി IIT ധൻബാദിലെത്തിയത്. ജില്ലയിൽ ഏറ്റവും മികച്ച കാറ്റ് സ്കോർ നേടി ആണ്  ഐ ഐ ടി ധൻബാദിൽ  എം ബി എ പ്രവേശനം നേടിയത്. എന്നാൽ ബി ബി  എ അവസാന വർഷ ഫലം നിഖിലക്ക് എതിരായി. ജയിക്കുമെന്ന് ഉറപ്പിച്ച ന്യൂമെറിക്കൽ സ്കിൽസ് പരീക്ഷയിൽ മൂന്നു മാർക്കിന്  പരാജയപ്പെട്ടു. ജൂലെ  8 ന് പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചു. 45 ദിവസങ്ങൾക്കുള്ളിൽ പുനർമൂല്യനിർണയത്തിന്റെ ഫലം നൽകണമെന്നാണ് ചട്ടം. അതിനാൽ ഈ മാസം 20 നകം ഫലം ഹാജരാക്കുമെന്ന സത്യവാങ്ങ്മൂലത്തോടെ  ഐ ഐ ടി ധൻബാദിൽ പ്രവേശനം നേടി. എന്നാൽ 65 ദിവസം കഴിഞ്ഞിട്ടും പുനർ മൂല്യനിർണയം സംബന്ധിച്ച യാതൊരു വിവരവുമില്ല.

അധ്യാപകരുടെ കുറവാണ് ഫലം വരാൻ വൈകുന്നതിന് കാരണമെന്നായി സർവകലാശാല അധിക്യതർ പറയുന്നത്. പരീക്ഷാ കൺട്രോളറെ നേരിട്ട് കണ്ടു പ്രശ്നത്തിന്റെ  ഗൗരവം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഗവർണർക്കും പരാതി അയച്ചിട്ടുണ്ട്.