കണ്ണൂര്‍ വിസിക്കെ‌തിരെ കടുത്ത നടപടിക്ക് സാധ്യത; ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു

കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങി ഗവര്‍ണര്‍. ചാന്‍സലര്‍ക്കെതിരെ മാധ്യമങ്ങളോടു സംസാരിച്ചത്, ഗവര്‍ണര്‍ക്കെതിരെ നിയമനടപടിയ്ക്കായി സിന്‍ഡിക്കേറ്റ് വിളിച്ചുകൂട്ടിയ നടപടി എന്നിവ ഗുരുതര ചട്ടലംഘനമാണെന്നാണ് രാജ്ഭവന് ലഭിച്ച നിയമോപദേശം.സംസ്ഥാനത്തിനു പുറത്തുള്ള ഗവര്‍ണര്‍ 25 നു മടങ്ങിയെത്തിയാലുടന്‍ നടപടിയുണ്ടായേക്കുമെന്നാണു സൂചന.  വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണരുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല  ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല. ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലിന്റെ നിയമോപദേശപ്രകാരമാണ് തീരുമാനം. നിയമനം മരവിപ്പിച്ചതായി അറിയിച്ച ഇ.മെയിലിൽ വ്യക്തത ഇല്ലെന്നതാണ് കാരണം. ഇത് സ്റ്റേ ഉത്തരവായി പരിഗണിക്കാമോ എന്നതിൽ വ്യക്തത വരുത്തിയ ശേഷം മാത്രമേ സർവകലാശാല കോടതിയെ സമീപിക്കുകയുള്ളൂ. അതിനിടെ പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്ന്  ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പട്ടികയിൽ രണ്ടാം റാങ്കിലുള്ള ഡോ.ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിച്ചു..പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ആവശ്യം. പ്രിയക്ക് ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക്  ലഭിച്ചതോടെയാണ് ജോസഫ് സ്കറിയ രണ്ടാമതായത് .