ലൗജിഹാദിനായി സംഘടിത ശ്രമങ്ങളില്ല; പരാതിയുണ്ടെങ്കില്‍ ഇടപെടാം: ദേശീയ ന്യൂനപക്ഷ കമ്മിഷന്‍

ലൗജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. മതത്തിന്‍റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിന്‍റെ പേരില്‍ ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല. കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ലാല്‍പുര മനോരമ ന്യൂസിനോട് പറഞ്ഞു. 

തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്ന ചില ഒറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം പരാതികള്‍ പരിശോധിച്ച് സംസ്ഥാനങ്ങള്‍ നിര്‍ദേശം നല്‍കാറുണ്ട്. കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ ഇടപെടാം. താന്‍ കേരളത്തിലെത്താമെന്നും കമ്മിഷന്‍ അധ്യക്ഷന്‍.

ഏകീകൃത സിവില്‍ കോഡിനായുള്ള കരട് തയ്യാറായാല്‍ കമ്മിഷന്‍ ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കും. ജംഹാഗിര്‍പുരിയിലും ജോധ്പുരിലുമടക്കം സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ചെറിയൊരുവിഭാഗം ആളുകളാണ്.  സംസ്ഥാന സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജംഹാഗിര്‍പുരി ഒഴിപ്പിക്കലിനെതിരെ പരാതി ലഭിച്ചിട്ടില്ല. ഇടിച്ചുനിരത്തല്‍ ചട്ടപ്രകാരമാണെങ്കില്‍ നിര്‍ത്തിവയ്ക്കരുത്. ഇടിച്ചുനിരത്തലിനെ പലപ്പോഴും ഉൗതിപ്പെരുപ്പിച്ച് പ്രശ്നമാക്കുകയാണെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ പറഞ്ഞു.