കൊല്ലത്ത് പ്രതിക്ക് പൊലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു: പരുക്ക്

പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചുവിട്ട പ്രതിക്ക് പൊലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്െഎ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരുക്ക്. കൊല്ലം പത്തനാപുരത്താണ് സാഹസികമായി പൊലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്. പരുക്കേറ്റ പ്രതിയും പൊലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്.   

സംസ്ഥാനമൊട്ടാകെ നിരവധി കേസുകളിലെ പ്രതിയായ പുനലൂർ മണിയാര്‍‌ ചരുവിളവീട്ടില്‍ മുകേഷ‍ിനെ മുകേഷിന്റെ ഭാര്യ വീടായ പുന്നലയില്‍ നിന്ന് പിടികൂടാനുളള ശ്രമത്തിനിടെയാണ് പ്രതിക്കും പൊലീസുകാര്‍ക്കും പരുക്കേറ്റത്. പ്രതിയായ മുകേഷ് പൊലീസുകാരിൽ ഒരാളായ വിഷ്ണുവിന്റെ കഴുത്തിൽ കത്തി വച്ചതോടെ എസ്ഐ ‌തോക്കെടുത്തു. റിവോള്‍വര്‍ കൈക്കലാക്കാന്‍ പ്രതി ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്്. നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായാണ് പ്രതിയെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തിയത്.

 പ്രതിയുടെ ആക്രമണത്തില്‍ എസ്ഐ അരുണ്‍കുമാറിന് പുറമേ വിഷ്ണു, സാബു ലൂക്കോസ്, വിനീത് എന്നീ പൊലീസുകാര്‍ക്കും പരുക്കേറ്റു. പ്രതിയും പൊലീസുകാരും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞദിവസം പുന്നലയിലെ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 25 ലധികം കേസുകളിലെ പ്രതിയാണ് മുകേഷെന്ന് പൊലീസ് അറിയിച്ചു.