ഓടിപ്പാഞ്ഞ് ഒട്ടും സമയം പാഴാക്കാതെ അതിവേഗം ബഹുദൂരമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശൈലിയിൽ പ്രചരണം. പാട്ട് പാടി വോട്ട് തേടുന്ന പതിവിന് പകരം പറഞ്ഞുറപ്പിക്കാനാണ് ചിറയിൻകീഴിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ ശ്രമം. എൽ.ഡി.എഫിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാൻ കോഴിക്കോട് നിന്നും വണ്ടികയറി എത്തിയ രമ്യയുടെ ആത്മവിശ്വാസവും ഇരട്ടിയാണ്.
മറക്കല്ലേ, ഓർക്കണേ, കൂടെയുണ്ടാവണേ, കൂടെപ്പിറപ്പായി കാണണേ. സ്ഥാനാർഥിയുടെ പതിവ് പ്രയോഗങ്ങളെല്ലാം പതിവ് പോലെ. പാഴാക്കാൻ ഒട്ടും സമയമില്ലാത്തതിനാൽ ഇങ്ങനെ പായുകയാണ്. ഒപ്പം ഓടിയെത്താൻ കൂടെയുള്ളവർ വിയർക്കുന്നുണ്ട്. നാലാള് കൂടുന്നിടത്തെല്ലാം രമ്യക്ക് സ്വന്തം വീട്ടുകാരെ കണ്ട മട്ടിലുള്ള കൗതുകം. പാട്ട് പാടിയുള്ള വോട്ട് പിടിത്തം ഇത്തവണത്തെ മുൻഗണനയല്ല. കൂട്ടായ്മകളിൽ ഒപ്പം ചേർന്ന്, കൂടെയുള്ളവരുടെ ആത്മവിശ്വാസം ഉയർത്തി അങ്ങനെ നീളുന്നു. അസ്വാരസ്യങ്ങളെല്ലാം പറഞ്ഞ് പരിഹരിച്ചുള്ള യാത്ര. ആലത്തൂരിന്‍റെ അമരത്തിരുന്ന രമ്യയ്ക്ക് ചിറയിൻകീഴെന്ന ഇടത് കോട്ട കടക്കാൻ നന്നായി വിയർക്കേണ്ടി വരുമെന്ന ചിന്ത വണ്ടി കയറിയ നേരം തുടങ്ങിയുണ്ട്.
സി.പി.ഐയുടെ സിറ്റിങ് സീറ്റിൽ വിജയം ഉറപ്പിച്ചുള്ള മുന്നേറ്റമെന്ന് ഇടത് സ്ഥാനാർഥി മനോജ് ബി.ഇടമന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ കൈപിടിച്ചിരുന്ന അനൂപ് ഇത്തവണ കളം മാറി താമര ചിഹ്നത്തിലാണ് വോട്ട് തേടൽ. പാലക്കാടൻ ചൂടിനെ അതിജീവിച്ച രമ്യ കടലും കായലും ചുറ്റപ്പെടുന്ന ചിറയിൻകീഴിന്‍റെ കരയടുക്കാൻ കൈ മെയ് മറന്നുള്ള ഓട്ടപ്പാച്ചിലിലാണ്.