പത്തനംതിട്ട റാന്നിയിൽ പതിറ്റാണ്ടുകളായി പട്ടയത്തിനായി കാത്തിരിക്കുന്ന 214 കുടുംബങ്ങൾക്ക് വീണ്ടും നിരാശ. പട്ടയം നൽകാൻ 2024ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ നടപടികൾ പൂർത്തിയായിട്ടില്ല.
കോടതി അലക്ഷ്യ ഹർജിയുമായി കുടുംബങ്ങൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പട്ടയവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയത്. കുടുംബങ്ങളുടെ കൈവശം ആവശ്യമായ രേഖകളില്ലെന്നാണ് കലക്ടറുടെ റിപ്പോർട്ടിലെ നിലപാട്.
Read more: പുറക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ 10 രൂപയ്ക്ക് ചായയും ലഘുഭക്ഷണവും ...
എന്നാൽ 1945 മുതൽ പ്രദേശത്ത് താമസിക്കുന്ന തങ്ങളുടെ കൈവശം ആവശ്യമായ രേഖകളുണ്ടെന്നാണ് അത്തിക്കയം, മടന്തമൺ, തെക്കെത്തൊടി മേഖലകളിലെ താമസക്കാരുടെ വാദം. പ്രദേശത്ത് ആദിവാസി ഭൂമിയോ വനഭൂമിയോ ഇല്ലെന്നും ഇവർ പറയുന്നു.
പട്ടയം ലഭിക്കാത്തതിനാൽ വർഷങ്ങളായി വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും, ഇപ്പോഴുണ്ടായിരുന്ന പ്രതീക്ഷയും നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും താമസക്കാർ പറഞ്ഞു.
അതേസമയം, റാന്നി തഹസിൽദാരെ വിഷയത്തിന്റെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ പരിവേഷ് പോർട്ടലിൽ ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്ര അനുമതി ലഭിച്ചാൽ പട്ടയം നൽകുന്നതിന് തടസമില്ലെന്നും കലക്ടർ അറിയിച്ചു.