കുട്ടികൾക്ക് കണ്ടറിയാൻ വേണ്ടി പൂക്കൃഷി നടത്തി ഒരു പഞ്ചായത്ത്. പത്തനംതിട്ട പ്രമാടം ഗ്രാമപഞ്ചായത്താണ് പൂക്കൃഷി നടത്തി വിളവെടുക്കുന്നത്. ഓണക്കാലത്ത് തകർപ്പൻ കച്ചവടമെന്ന് കർഷകർ പറയുന്നു പ്രമാടം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ തെങ്ങുംകാവിൽ 'ജനനി' കുടുംബശ്രീയുടെ കീഴിലുള്ള സംഘകൃഷി ഗ്രൂപ്പാണ് ഒരേക്കറിലധികം വരുന്ന സ്ഥലത്ത് പൂക്കൃഷിയും പച്ചക്കറിക്കൃഷിയും ഒരുക്കിയത്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലിയും വാടാമുല്ലയുമാണ് കൃഷിയിടത്തിൽ പ്രധാനമായും വിരിഞ്ഞുനിൽക്കുന്നത്. കുട്ടികൾക്ക് കണ്ടറിയാനും ഓണവിപണി ലക്ഷ്യമിട്ടുമാണ് ഈ പദ്ധതി നടപ്പിലാക്കിയത്
പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ഈ വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ മുഖേന വിതരണം ചെയ്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. പൂക്കൾക്ക് പുറമെ ഓണത്തിന് ആവശ്യമായ പയർ, വഴുതന, തക്കാളി, വെണ്ട, കോവൽ തുടങ്ങിയ പച്ചക്കറികളും ഇവിടെ സമൃദ്ധമായി വിളഞ്ഞുനിൽക്കുന്നു.
പന്നിയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായ പ്രദേശമായതിനാൽ പ്രത്യേക വേലികൾ നിർമ്മിച്ചാണ് സംഘകൃഷി ഗ്രൂപ്പ് വിളകൾ സംരക്ഷിച്ചുപോരുന്നത്. കാഴ്ച ഭംഗി ക്കൊപ്പം വരുമാനവും വന്നതോടെ കർഷകർ ഓണക്കാലത്ത് ഹാപ്പിയാണ്