ഒത്തുതീര്‍പ്പായ കേസില്‍ സമന്‍സ് വന്നതോടെ വനത്തിനുള്ളിലേക്ക് പോയ ആദിവാസി മൂപ്പനെ ഉൾവനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസിന്റെ സംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരുമാസം മുൻപാണ് മൂപ്പൻ ഉൾവനത്തിലേക്ക് കയറിപ്പോയത്.
ഒരു മാസം മുൻപാണ് പത്തനംതിട്ട കൊക്കാത്തോട്ടിലെ മോഹന്‍ദാസ് എന്ന 70വയസുള്ള ഊരുമൂപ്പന്‍ വനത്തിലേക്ക് പോയത്. 2023ല്‍ പ്രതിയായ കേസ് ഒത്തുതീര്‍പ്പായിരുന്നു. തൊഴില്‍തര്‍ക്കത്തിലെ വാക്കേറ്റത്തില്‍ ഇടപെട്ടതായിരുന്നു പ്രശ്നം. കോന്നി പൊലീസ് അന്ന് കേസ് തീര്‍ക്കാന്‍ 5000 രൂപ കൈക്കൂലി വാങ്ങിയെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മൂന്നു വര്‍ഷത്തിന് ശേഷം ഈ കേസില്‍ കോടതിയില്‍ നിന്ന് സമന്‍സ് വന്നതോടെയാണ് വനത്തിലേക്ക് പോയത്. ആദ്യ ഒരാഴ്ചയോളം തിരച്ചിൽ നടത്തിയെങ്കിലും മോഹൻദാസിനെ കണ്ടെത്താൻ ആയിരുന്നില്ല. ഇന്നത്തെ പരിശോധനയിൽ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്.
ആദിവാസി മലമ്പണ്ടാര വിഭാഗത്തിന്‍റെ കാട്ടാത്തി ഊരിലെ മൂപ്പനാണ് മോഹന്‍ദാസ്. നേരത്തെ ഡ്രോണും കഡാവർ നായ്ക്കളെ ഉപയോഗിച്ചും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വനത്തെക്കുറിച്ച് കൃത്യമായ അറിവുള്ളതിനാൽ സുരക്ഷിതനായിരിക്കും എന്നായിരുന്നു കുടുംബത്തിന്‍റെ പ്രതീക്ഷ.