സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പത്തനംതിട്ടയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കണമെന്ന് ജയിൽ പരിഷ്കരണ കമ്മിഷന്റെ ശുപാർശ. ജയിൽ ജീവനക്കാരുടെ എണ്ണം അടിയന്തരമായി വർധിപ്പിക്കണമെന്നും കമ്മിഷൻ സർക്കാരിനോട് നിർദേശിച്ചു. സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷാ വീഴ്ചകളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വിലയിരുത്തിയ കമ്മിഷൻ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും.
2025 ജൂലൈ 24-ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി തടവ് ചാടിയ സംഭവത്തെ തുടർന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാൻ കമ്മിഷനെ സർക്കാർ നിയോഗിച്ചത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരും മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസുമാണ് കമ്മിഷൻ അംഗങ്ങൾ. സംസ്ഥാനത്തെ വിവിധ ജയിലുകൾ നേരിട്ട് സന്ദർശിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തടവുകാരുടെ അമിതബാഹുല്യം, ജീവനക്കാരുടെ കുറവ്, പഴക്കമേറിയ കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയാണ് പ്രധാന പോരായ്മകളായി കമ്മിഷൻ കണ്ടെത്തിയത്.
പത്തനംതിട്ടയിൽ പുതിയ സെൻട്രൽ ജയിൽ നിർമ്മിക്കുന്നതിനൊപ്പം കണ്ണൂർ, തിരുവനന്തപുരം, തൃശൂർ സെൻട്രൽ ജയിലുകൾ നവീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
ജയിൽ ജീവനക്കാരുടെ എണ്ണം ഉടൻ വർധിപ്പിക്കണമെന്നും വിരമിച്ച ജീവനക്കാരെ താൽക്കാലികമായി നിയമിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. അത്യാധുനിക ഇലക്ട്രോണിക് പരിശോധനാ-നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും കെൽട്രോണിന്റെ സഹകരണത്തോടെ സുരക്ഷാ സംവിധാനങ്ങൾ നവീകരിക്കണമെന്നുമാണ് കമ്മിഷന്‍റെ ശുപാർശ.