പാമ്പ് പേടിയുള്ള കാലത്ത് ഇരുവശത്തും കാട് പിടിച്ച സ്ഥലവും മാളങ്ങളുമായി ഒരു അങ്കണവാടി. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് പതിനാറാം വാർഡിലെ അങ്കണവാടിയാണ് നാട്ടുകാരിലും രക്ഷിതാക്കളിലും ഭയം ഉണര്‍ത്തുന്നത്. അങ്കണവാടിയുടെ സമീപത്തെ കാട് പിടിച്ച സ്ഥലം ബാങ്ക് ജപ്തി ചെയ്തതാണ്.
എട്ട് കുട്ടികളാണ് അങ്കണവാടിയിലുള്ളത്. കെട്ടിടത്തിന് കാലപ്പഴക്കം വന്നുതുടങ്ങി. പല ഭാഗത്തും വിടവുകളും മാളങ്ങളും. അങ്കണവാടിയുടെ ഇരുവശത്തുമുള്ള സ്ഥലങ്ങൾ പൂർണ്ണമായും കാട് കയറി. അവിടെയുള്ള മതിലിൽ വലിയ മാളങ്ങളും പൊത്തുകളും, താഴെയും വലിയ മാളങ്ങൾ. കാട് തെളിക്കാൻ പഞ്ചായത്തിന് കഴിയില്ല, കാരണം ചുറ്റുമുള്ള സ്ഥലം കശുവണ്ടി ഫാക്ടറി ആയിരുന്നു. ബാധ്യത പെരുകിയതോടെ സ്വകാര്യ ബാങ്ക് ജപ്തി ചെയ്തു.
പക്ഷേ ഈ കാട് നിറഞ്ഞ പ്രദേശത്തേക്ക് കുട്ടികളെ എങ്ങനെ അയക്കും എന്നുള്ളതാണ് രക്ഷിതാക്കളുടെ ഭീതി. പഞ്ചായത്ത് മാത്രം ഇടപെട്ടാൽ പരിഹരിക്കാൻ കഴിയാവുന്ന പ്രശ്നമല്ല, സ്വകാര്യ ബാങ്കിന്‍റെ കൂടി അനുമതി വേണം. ജില്ലാ ഭരണകൂടത്തിന്റെ അടക്കം ഇടപെടലാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ അങ്കണവാടിയിലെ മാളങ്ങളും കേടുപാടുകളും തീർക്കാൻ പഞ്ചായത്ത് ഇടപെടണം. ചുറ്റുമുള്ള മതിലിൽ പലയിടത്തും വലിയ വിള്ളലുകളും ഉണ്ട്.