പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ മാങ്കോട് സർക്കാർ ഭൂമിയിൽ നടത്തിവരുന്ന കുടിൽകെട്ടി സമരത്തിലേക്ക് കൂടുതല്‍ കുടുംബങ്ങള്‍ എത്തി. താമസത്തിന് പുറമെ സമരഭൂമിയിൽ കപ്പ,കമുക് ഉൾപ്പെടെയുള്ള കൃഷികളും ഇവർ ഇറക്കിയിട്ടുണ്ട്. പട്ടയംകിട്ടിയ ഭൂമി വാസയോഗ്യമല്ല എന്ന് ആരോപിച്ചാണ് സമരം.
സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിൽ നിലവിൽ താമസമാക്കിയ19കുടുംബങ്ങൾക്ക് പുറമെ കൂടുതൽ കുടുംബങ്ങൾ കൂടി ഇവിടെ കുടിൽ കെട്ടി താമസം തുടങ്ങി.ചെങ്ങറ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന്2010ല്‍ വിവിധ ജില്ലകളിൽ പട്ടയം അനുവദിച്ചു കിട്ടിയ കുടുംബങ്ങളാണ് ഇവിടെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. തങ്ങൾക്ക് അനുവദിച്ച ഭൂമി വാസയോഗ്യമല്ലാത്തതിനാലാണ് മാങ്കോട്ടെ സർക്കാർ ഭൂമിയിൽ പ്രവേശിച്ചതെന്ന് സമരക്കാർ പറയുന്നു. വരുന്ന തെരഞ്ഞെടുപ്പിന് മുൻപ് വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ കേരളത്തിലെ പാക്കേജിൽ ഉൾപ്പെട്ടവരും ഭൂമിയില്ലാത്തവരും ഉൾപ്പെടെ കൂടുതൽ ആളുകൾ സർക്കാർ ഭൂമികളിലേക്ക് കയറുമെന്ന് സമര സമിതി നേതാവ് പി.പി.നാരായണൻപറയുന്നു.
ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി. അതത് ജില്ലയില്‍ ഭൂമി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഭൂമി അനുവദിച്ചില്ല എന്നാണ് സമരക്കാര്‍ പറയുന്നത്.