എൽഡിഎഫ് സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റിനെ തല്ലിച്ചതച്ച കേസിൽ വീണ്ടും അന്വേഷണം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഡോ. എം.പി പ്രവീണിനാണ് പൊലീസിന്‍റെ ക്രൂരമർദനമേറ്റത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ അന്വേഷണത്തിന് കൊല്ലം റൂറൽ എസ് പിയെ ചുമതലപ്പെടുത്തി.
2024 ജനുവരി 15 ന് ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെയാണ് ഡോ. പ്രവീൺ അടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്കും വനിതകൾ അടക്കമുള്ള പ്രവർത്തകർക്കും മർദനമേറ്റത്. ലാത്തിയടിയേറ്റ് പ്രവീണിന്‍റെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായി. മൂന്ന് മാസം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തന്നെ മർദിച്ചവർക്കെതിരെ പരാതി നൽകിയിട്ടും അന്നത്തെ എല്‍ഡിഎഫ് സർക്കാർ നടപടിയെടുത്തില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി.
അന്നത്തെ ആലപ്പഴ ഡിവൈഎസ്പി, എസ്എച്ച്ഒ, എസ്ഐ അടക്കം 20 പൊലീസുകാർക്കെതിരെയാണ് പരാതി. വെള്ളിയാഴ്ച പ്രവീണിന്‍റെ മൊഴി രേഖപ്പെടുത്തും. മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിൽ കേസെടുക്കാൻ കമ്മീഷൻ നിർദേശിച്ചിട്ടും കേസെടുക്കാൻ തയാറായിരുന്നില്ല.