പെരിയാറില്‍ നീന്തല്‍ പഠിച്ചവരുടെ കൂട്ടായ്മ വേമ്പനാട്ടുകായലും നീന്തിക്കയറി സാഹസികരായി. നാൽപ്പത്തിഒൻപത് വനിതകൾ ഉള്‍പ്പെടെ നൂറ്റിഎണ്‍പത്തിനാലുപേരാണ് ചേർത്തല അമ്പലകടവിൽ നിന്ന് വൈക്കം ബീച്ച് വരെ നീന്തിയത്.
ആറു വയസുകാരൻ മുഹമ്മദ് ഹൈസാൻ, എട്ടു വയസുകാരി ഐസാമറിയം, എഴുപതുകാരൻ സ്റ്റാൻലി ജോസഫും വേമ്പനാട്ടുകായലിനെ മറികടന്നത് ആവേശത്തോടെ. മുങ്ങിമരണം ഒഴിവാക്കാൻ നീന്തൽ പരിശീലിക്കൂ എന്ന സന്ദേശവുമായാണ് 49 വനിതകള്‍ ഉള്‍പ്പെടെ 184 പേര്‍ വേമ്പനാട്ട് കായല്‍ നീന്തിയത്. പത്ത് വയസിൽ താഴെയുള്ള 34 പേരും ഉണ്ടായിരുന്നു. നീന്തൽ പരിശീലകൻ സജി വാളശേരിയുടെ ശിക്ഷണത്തില്‍ പെരിയാറിൽ നീന്തല്‍പഠിച്ചവരാണ് എല്ലാവരും.
ചേർത്തല അമ്പലക്കടവിൽ നിന്നാണ് നീന്തല്‍ തുടങ്ങിയത്. വൈക്കം ബീച്ച് വരെ മൂന്നുകിലോമീറ്ററാണ് നീന്തിയത്.
ദലീമ എംഎല്‍എ നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തു. നീന്തിയെത്തിവരെ വൈക്കം നഗരസഭയും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.