പന്തളത്തെ ദാരുശിൽപ പെരുമയിലേക്ക് അയ്യപ്പനും. പന്തളം കുറമ്പാലയിലെ കെട്ടുകാഴ്ചയിലേക്കാണ് 24 അടി ഉയരത്തിലുള്ള ദാരുശിൽപം നിർമിച്ചത്. രണ്ട് വർഷം കൊണ്ടാണ് നിർമാണം പൂർത്തിയായത്. വർഷത്തിലൊരിക്കൽ ക്ഷേത്ര ഉൽസവ ദിനത്തിൽ മാത്രമാണ് ദാരു ശില്പങ്ങൾ പുറത്ത് എടുക്കുന്നത്.
പുലി വാഹനനായ വലം കയ്യിൽ വില്ലേന്തിയ ഇടം കയ്യിൽ യോഗദണ്ഡെടുത്ത വീരനായ അയ്യപ്പൻ്റെ ശിൽപമാണ് നിർമിച്ചത്. അകിൽ, കുമ്പിൾ, പാല തുടങ്ങിയ തടികളിൽ ആയിരുന്നു ശിൽപ നിർമാണം. കുരമ്പാല വിളയിൽ വാസുദേവനാചാരിയാണ് ശിൽപി. തടി സംഘടിപ്പിക്കാനാണ് ഏറെ സമയം എടുത്തതെന്ന് സംഘാടകർ കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രത്തിലെ അത്തമഹോൽസവത്തിനെ കെട്ടുകാഴ്ചക്കായി വടക്കു ഭാഗമാണ് അയ്യപ്പനെ നിർമിച്ചത്.
തലയും കൈകാലുകളും ഉടലുമെല്ലാം പ്രത്യേകം ഭാഗങ്ങളായി നിർമിച്ച് കൂട്ടിച്ചേർക്കുന്നതാണ്. ഹനുമാൻ, ഭീമസേനൻ, നരസിംഹം, ഒറ്റകെട്ടുകാള, അർജുനൻ, ഗണപതി, അന്നം തുടങ്ങിയവയൊക്കെ നാടിൻ്റെ അഭിമാനമായ ദാരുശിൽപങ്ങളാണ്. ഹനുമാൻ, ഭീമസേനൻ തുടങ്ങിയ ശില്പങ്ങള്‍ അരനൂറ്റാണ്ട് മുൻപ് നിർമിച്ചവയാണ്. ഈ ദാരുശിൽപങ്ങളുടെ നിരയിലേക്കാണ് അയ്യപ്പനുമെത്തിയത്.