മണിയാർ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാകുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപായി ഉദ്ഘാടനം ചെയ്യാനാണ് സർക്കാർ നീക്കം. സാങ്കേതികമായി ഒട്ടേറെ പണികൾ തീർക്കാൻ ഉണ്ടെങ്കിലും നാട്ടുകാരും പ്രതീക്ഷയിലാണ്.
ടൂറിസം വകുപ്പിൻ്റെ സഹകരണത്തോടെ 5 കോടിയോളം രൂപ വിനിയോഗിച്ച് ആണ് പദ്ധതി. 'കെൽ' ആണ് കരാർ എടുത്തിരിക്കുന്നത്. മൂന്ന് സോണായി തിരിച്ചാണ് നിർമാണം. ഇതിൽ ആദ്യ സോണിൻ്റെ നിർമാണം ഈ മാസം പൂർത്തിയാക്കി കൈമാറാനാണ് ശ്രമം. മണിയാർ ജലസേചന പദ്ധതിയുടെ അണക്കെട്ട് കാണാൻ എത്തുന്ന സഞ്ചാരികൾക്കു സുരക്ഷിതമായി ഈ കാഴ്‌ചകൾ കാണാനും വിശ്രമിക്കാനും ലഘു ഭക്ഷണം കഴിക്കാനും നടക്കാനുമുള്ള സംവിധാനങ്ങളാണ് ഉള്ളത്.
അണക്കെട്ടിനു അഭിമുഖമായി നിന്ന് ചിത്രങ്ങൾ പകർത്താനുള്ള സെൽഫി പോയിന്റും ഒരുക്കുന്നുണ്ട്. പെയിന്റിങും, ഇലക്ട്രിക്, പ്ലംബിങ് ജോലികളാണ് പൂർത്തിയാകാനുള്ളത്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലികളും അതിവേഗം പുരോഗമിക്കുന്നു.
രണ്ട് മൂന്നും സോണിലെ ജോലികളും ആരംഭിച്ചിട്ടുണ്ടെങ്കിലും ആ സ്‌ഥലത്ത് കിടക്കുന്ന കരിങ്കല്ലുകൾ നീക്കം ചെയ്യുന്നതിനുള്ള കാലതാമസം പദ്ധതിയെ ബാധിച്ചിട്ടുണ്ട്. പമ്പ ഇറിഗേഷന്റെ ഉടമസ്‌ഥതയിലുള്ള കരിങ്കല്ലുകൾ നീക്കം ചെയ്യുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. കല്ലുകൾ മാറ്റുന്നതോടെ ആ സോണുകളിലെ ജോലികളും എത്രയും പെട്ടെന്നു പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.